മാർച്ച് 15ന് കേരളത്തിൽ കൊവിഡ് 22 പേർക്ക് സ്ഥിരീകരിച്ചപ്പോൾ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ സംഖ്യ ഒന്നായിരുന്നു. ചെന്നൈയിൽ രോഗം സ്ഥിരീകരിച്ച ആൾ പിന്നീട് ആശുപത്രി വിടുകയും ചെയ്തു. തമിഴ്നാട് മോഡൽ ചർച്ചചെയ്യപ്പെടുകയും അവിടത്തെ ആരോഗ്യമന്ത്രി ഡോ.സി. വിജയഭാസ്കറിന് ഹീറോ പരിവേഷം ഉണ്ടാവുകയും ചെയ്തു. കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നായിരുന്നു അവിടത്തെ ആരോഗ്യ വകുപ്പ് നൽകിയിരുന്ന പ്രതിരോധ നിർദേശങ്ങളിലൊന്ന്.
പക്ഷേ, ഇപ്പോഴോ? 10,108 പേർക്കാണ് ഇതുവരെ കൊവിഡ് 19 ബാധിച്ചത്. മരണ സംഖ്യ 71 ആയി. ചെന്നൈയിൽ മാത്രം രോഗം ബാധിച്ചവർ 5947 പേർ. അതിൽ ഭൂരിപക്ഷം പേരും കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗം ലഭിച്ചവർ. ചൈനയിലെ വുഹാൻ മാർക്കറ്റ് എന്ന പോലെ ചെന്നൈയിലെ കോയമ്പേട് മാർക്കറ്റ് മാറുന്നു എന്ന മുറവിളി ഉയരാൻ കാരണം ഇതാണ്.
തബ്‌ലീഗ് സമ്മേളനത്തിനു പോയവർ തിരിച്ചത്തിയതോടെയാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി തുടങ്ങിയത്. അവരിൽ പലർക്കും രോഗമുക്തിയുണ്ടാകുകയും റെഡ് സോണുകൾ ഗ്രീനായി തുടങ്ങുകയും ചെയ്തപ്പോഴാണ് കോയമ്പേട് നിന്നും കൊവിഡ് പൊട്ടിത്തെറി ഉണ്ടാകുന്നത്. അവിടെ നിന്നും രോഗം കേരള അതിർത്തി കടന്ന് വയനാടും ആന്ധ്ര അതിർത്തി കടന്ന് ചിറ്റൂരിലും നെല്ലൂരിലുമെത്തി. മാനന്തവാടിയിൽ രണ്ടു പൊലീസുകാർക്ക് കൊവിഡ് ബാധിക്കാനും 49 പേർക്ക് നിരീക്ഷണത്തിൽ പോകാനും കാരണമായത് കോയമ്പേട് മാർക്കറ്റിൽ നിന്നുള്ള കോവിഡ് ബാധയാണ്. ചിറ്രൂരിൽ 26 പേർക്കും നെല്ലൂരിൽ 9 പേർക്കും കൊവിഡ് ബാധിച്ചു. തമിഴ്നാട്ടിൽ 22 ജില്ലകളിലായി 2800 പേർക്ക് കോയമ്പേട് മാർക്കറ്റിൽ നിന്നും കൊവിഡ് രോഗം ബാധിച്ചു.
ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വന്ന വീഴ്ചയാണ് തമിഴ്നാട്ടിലാകെയും ചെന്നൈയിൽ പ്രത്യേകിച്ചു രോഗം പടരാൻ കാരണം. മധുരയിലെ മധുവർപെട്ടിയിൽ സെല്ലായി അമ്മൻ ക്ഷേത്രത്തിലെ ജെല്ലിക്കെട്ടിലെ താരമായ കാള ചത്തപ്പോൾ
ലോക്ക് ഡൗൺ ലംഘിച്ച് ജനം തടിച്ചുകൂടി. കാളയുടെ ശവശരീരം പൂക്കൾകൊണ്ടലങ്കരിച്ച് പൊതുദർശനത്തിനു വച്ചു. ആയിരം പേർക്കെതിരെയാണ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തത്. തിരുവികാ നഗരിൽ ക്രിസ്ത്യൻ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുത്തത് 150തിലേറെ പേർ.അതിൽ രണ്ടു പേർക്ക് രോഗം സ്ഥിരികരിച്ചു. അവരിലൂടെ രോഗം എത്തിയത് നൂറിലേറെപേർക്ക്. ലോക്ക് ഡൗൺ നിയന്ത്രണം തുടരുമ്പോൾ തന്നെ കോയമ്പേട് മാർക്കറ്റ് പഴയതുപോലെ പ്രവർത്തിച്ചു.
എന്തുകൊണ്ട് കോയമ്പേട് മാർക്കറ്റ്?
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഴം- പച്ചക്കറി മാർക്കറ്റുകളിലൊന്നാണ് കോയമ്പേട് മാർക്കറ്റ്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പഴം, പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളുമായി ലോറികളെത്തുന്നത് കോയമ്പേടു നിന്നാണ്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും കോയമ്പേട് മാർക്കറ്റിലേക്ക് സാധനങ്ങളെത്തുന്നു. ഉത്തരേന്ത്യയിൽ നിന്നാകാം വൈറസ് മാർക്കറ്റിലെത്തിയതെന്നാണ് അനുമാനിക്കുന്നത്.
ചെന്നൈ ഉൾപ്പെടുന്ന തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലെ ചില്ലറ വ്യാപാരികളും കോയമ്പേടിനെയാണ് ആശ്രയിക്കുന്നത്.
തമിഴ്നാട് സർക്കാർ മാർച്ച് 26 മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിന്റെ തലേന്ന് ഒരു ലക്ഷത്തോളം പേരാണ് മാർക്കറ്റിലേക്ക് ഇടിച്ചുകയറിയെത്തി സാധനം വാങ്ങിയത്. രോഗ വ്യാപനത്തെ തുടർന്ന് കോയമ്പേടിലെ ചില്ലറ കച്ചവടം നിറുത്തി. പഴം, പൂവ് മാർക്കറ്ററുകൾ മാധവാരത്തേക്കും പച്ചക്കറി മൊത്ത വിപണി തിരുവള്ളൂർ ജില്ലയിലേക്കും മാറ്റി.
മദ്രാസ് ഐ.ഐ.ടി, അണ്ണാ യൂണിവേഴ്സിറ്റി, സ്കൂളുകൾ കോടമ്പാക്കത്തെ കല്യാണമണ്ഡപങ്ങൾ എന്നിവയെല്ലാം ഇപ്പോൾ ക്വാറന്റൈൻ കേന്ദ്രങ്ങളാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് ഉൾപ്പെടെയുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഗുരുതര രോഗ ലക്ഷണം ഇല്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടെന്നാണ് പുതിയ തീരുമാനം
കോയമ്പേട് മാർക്കറ്റ് വിസ്തൃതി 295 ഏക്കർ
കടകൾ 3100
തൊഴിലാളികൾ - 10,000
വന്നുപോകുന്നവർ ഒരു ലക്ഷം
വാഹനങ്ങൾ 12000-15000
''തമിഴ്നാടിന്റെ മാർഗമാണ് നല്ലത്. നമ്മുടെ ലക്ഷ്യം മരണനിരക്ക് പരാമാവധി കുറയ്ക്കുക എന്നതാണ്. നമ്മൾ വിജയിക്കും''- ഡോ.സി.വിജയഭാസകർ, ആരോഗ്യമന്ത്രി, തമിഴ്നാട്