ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് നാവിക സേനയ്ക്കായി 24 അത്യാധുനിക യുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങാനുളള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. യു.എസ് നാവിക സേനയുടെ മധ്യസ്ഥതയിലാണ് കരാര്‍. യു.എസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 90.5 കോടി ഡോളറിന്റെ കരാറിലാണ് (6832കോടിരൂപ) ഇന്ത്യ ഒപ്പിട്ടത്.
കാലഹരണപ്പെട്ട ഇന്ത്യന്‍ നേവി സീ കിംഗ് ഹെലികോപ്റ്ററുകള്‍ക്ക് പകരമായാണ് എം.എച്ച് 60ആര്‍ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. യു.കെയില്‍ നിന്ന് 1971ലാണ് എം.എച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യ ആദ്യമായി വാങ്ങിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ്, പാകിസ്ഥാന്‍ അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും കണ്ടെത്തുകയാണ് ഈ ഹോലികോപ്റ്ററുകളുടെ ദൗത്യം.
ഈ ഹെലികോപ്റ്ററുകള്‍ നോര്‍വീജിയന്‍ കമ്പനിയായ കോങ്സ്‌ബെര്‍ഗ് ഡിഫന്‍സ് & എയ്റോസ്പേസ് ആണ് വികസിപ്പിച്ചെടുത്തത്. നേവല്‍ സ്ട്രൈക്ക് മിസൈല്‍ (എന്‍.എസ്.എം) വിക്ഷേപിക്കാന്‍ ഇവയ്ക്ക് കഴിയും. 185 കിലോമീറ്റര്‍ പരിധിയിലുള്ള യുദ്ധക്കപ്പലുകളെ ഇവയ്ക്ക് നേരിടാനാവും. യു.എസില്‍ നിന്നുള്ള ആദ്യത്തെ എം.എച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ അടുത്ത വര്‍ഷം ഇന്ത്യയിലേക്കെത്തും.