ന്യൂഡല്‍ഹി: മദ്യശാലകളിൽ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും മദ്യശാലകൾ അടയ്ക്കണമെന്നും ചൂണ്ടിക്കാട്ടി ഹര്‍ജിയുമായെത്തിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. ഹര്‍ജി തള്ളിയ കോടതി പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്ന് നിരീക്ഷിച്ചു. കോടതിയിൽ ഇത്തരം നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴയീടാക്കണമെന്നും അഭിപ്രായപ്പെട്ടു.
മദ്യശാലകള്‍ തുറന്നതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കുമാര്‍ എന്ന അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദത്തിനായി ഹാജരായ അദ്ദേഹം രാജ്യത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിരവധി കേസുകളുണ്ടെന്ന് മറക്കരുതെന്നും ഓര്‍മിപ്പിച്ചു. എന്നാല്‍ അതും മദ്യവില്പനയുമായി എന്താണ് ബന്ധമുള്ളതെന്നായിരുന്നു കോടതിയുടെ മറുചോദ്യം.