editorial-

'ആത്മനിർഭർ ഭാരത്" പാക്കേജിന്റെ ഭാഗമായി ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച പ്രഖ്യാപിച്ച പരിപാടികൾ കൃഷി മേഖലയ്ക്ക് ഉത്തേജനം പകരാൻ വേണ്ടിയുള്ളതാണ്. കൃഷി, കന്നുകാലി, മത്സ്യമേഖലകൾക്കായി മൊത്തം 1.63 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇവയിലേറെയും മോദി സർക്കാരിന്റെ മുൻ ബഡ്ജറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നവയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടെങ്കിലും കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിനുതകുന്ന ഒട്ടധികം പുതിയ തീരുമാനങ്ങൾ പ്രഖ്യാപനത്തിലുണ്ട്. കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു ഒരുലക്ഷം കോടി രൂപയുടെ നിധി രൂപീകരിക്കുന്നതു ഇതിൽ പ്രധാനമാണ്. ഭക്ഷ്യോത്‌പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനും പ്രോത്സാഹനം നൽകാനുദ്ദേശിച്ച് കാർഷിക പാക്കേജിൽ പുതിയ സ്കീമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കി അവശ്യസാധന നിയമത്തിൽ ഭേദഗതി വരുത്തുന്നതും ഭക്ഷ്യോത്പന്നങ്ങളുടെ സംസ്ഥാനാന്തര നീക്കം സ്വതന്ത്രമാക്കുന്നതും പുതിയ തീരുമാനങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ വിപുലമായി വരുന്നതോടെ ഉത്‌പാദന സമൃദ്ധിയിൽ കർഷകർ ഇന്നു നേരിടുന്ന വലിയ പ്രതിസന്ധിക്കു പരിഹാരമുണ്ടാകും. ഭക്ഷ്യസംസ്കരണം, പാൽ സംസ്കരണം, മത്സ്യത്തൊഴിലാളികൾക്കുള്ള ആശ്വാസ പദ്ധതികൾ എന്നിവയ്ക്കായി മൊത്തം 35000 കോടി രൂപയാണു വിനിയോഗിക്കുക. ഭക്ഷ്യോത്‌പന്ന കയറ്റുമതി വർദ്ധിപ്പിക്കാനുള്ള പദ്ധതികളും പാക്കേജിലുണ്ട്.

ഭക്ഷ്യക്കമ്മി നേരിടുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിന്റെ പുതിയ കാർഷിക പാക്കേജ് പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള വലിയ അവസരമാണു തുറന്നിടുന്നത്. കേന്ദ്ര കാർഷിക പാക്കേജിലെ പല പദ്ധതികളും കേരളത്തിന് ഏറെ ഇണങ്ങുന്നതും പൂർണമായും നേട്ടം കൊയ്യാൻ സഹായിക്കുന്നതുമാണ്. ഭക്ഷ്യസംസ്കരണം, കയറ്റുമതി, ഔഷധ സസ്യകൃഷി, പഴം, പച്ചക്കറി ഉത്‌പാദനം തുടങ്ങിയ മേഖലകൾ ഇതിൽപ്പെടുന്നു. നാണ്യവിളകളിൽ നേരത്തെ തന്നെയുള്ള സംസ്ഥാനത്തിന്റെ ഉയർന്ന സ്ഥാനം കൂടുതൽ ബലപ്പെടുത്താനുള്ള അവസരവും ലഭിക്കും. ഇപ്പോൾത്തന്നെ ഇവയുടെ കയറ്റുമതിയിലൂടെ രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിക്കൊടുക്കുന്നതിൽ കേരളത്തിന് ഗണ്യമായ സ്ഥാനമുണ്ട്.

കൊവിഡ് മഹാമാരി സൃഷ്ടിച്ച അവശ്യസാധന ക്ഷാമം കാർഷിക മേഖലയിലേക്കു ശ്രദ്ധയോടെ തിരിയാൻ കേരളത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ വാർഷിക ബഡ്ജറ്റുകളിൽ ചടങ്ങുപോലെ കുറെയധികം കാർഷിക വികസന പദ്ധതികൾ ഇടം പിടിക്കാറുണ്ടെങ്കിലും അവയിലധികവും പ്രയോഗ തലത്തിൽ എത്താറില്ല.

കൃഷിയിടങ്ങളെക്കാൾ തരിശുഭൂമി വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് 'സുഭിക്ഷ" എന്ന പേരിൽ പുതിയൊരു കാർഷിക വികസന പദ്ധതിയുമായി സർക്കാർ ഈയിടെ മുന്നോട്ടുവന്നത്. വിവിധ ജില്ലകളിലായി തരിശായി കിടക്കുന്ന ഒരുലക്ഷത്തിലേറെ ഏക്കർ ഭൂമിയിൽ കൃഷി ഇറക്കാനുള്ള പദ്ധതിയാണിത്. ഭക്ഷ്യവസ്തുക്കളുടെ ഉത്‌പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുക എന്നതാണു ലക്ഷ്യം. പച്ചമുളകിനു വരെ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനായാൽ ഏറ്റവും വലിയ നേട്ടമാകും അത്. കേന്ദ്രത്തിന്റെ പുതിയ കാർഷിക പാക്കേജിലെ ആനുകൂല്യങ്ങളിൽ പലതും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ നമ്മുടെ കർഷകർക്കും കഴിയണം. അതിന് സർക്കാരും കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാരും കർഷകർക്കിടയിലും ജനങ്ങൾക്കിടയിലും വിപുലമായി ബോധവത്‌കരണം നടത്തണം. ആനുകൂല്യങ്ങൾ എങ്ങനെ, എവിടെ നിന്നെല്ലാം വാങ്ങിയെടുക്കാനാവുമെന്ന് മാർഗനിർദ്ദേശം നൽകണം.

കൃഷി മികച്ച വരുമാനം തരുന്ന ഉൽക്കൃഷ്ടമായ ഒരു പ്രൊഫഷനാണെന്ന തിരിച്ചറിവ് ഇന്ന് പൊതുവേ ഉണ്ടായിട്ടുണ്ട്. അഭ്യസ്തവിദ്യർ പോലും മറ്റു തൊഴിലുകൾ തേടിപ്പോകാതെ പൂർണമായും കാർഷിക വൃത്തിയിലേക്കു തിരിയുന്നുണ്ട്. കാർഷിക മേഖലയിൽ വൻതോതിൽ നിക്ഷേപിക്കാൻ ശേഷിയുള്ള ധാരാളം പേർ ഇവിടെ ഉണ്ട്. അത്തരക്കാരെ പ്രചോദിപ്പിച്ച് കൃഷിയിടങ്ങളിലേക്കു കൂട്ടിക്കൊണ്ടുവരാൻ കഴിയണം.തരിശിടങ്ങൾ എത്ര വേണമെങ്കിലും

ഏതു ഗ്രാമത്തിലും ഉണ്ട്. സ്ഥലം ഉടമകളുമായി ചേർന്നോ സ്ഥലം പാട്ടെത്തിനെടുത്തോ കൃഷി ചെയ്യാം. ഭക്ഷ്യസംസ്കരണം, കയറ്റുമതി എന്നിവയ്ക്ക് വലിയ പദ്ധതികളാണ് കേന്ദ്ര പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്‌പാദക സമൃദ്ധി പലപ്പോഴും കർഷകരെ കണ്ണീരിലാഴ്‌ത്തുന്നതിന്റെ അനുഭവമാണുള്ളത്. വിലയിടിവ്, ശീതീകരണ സംവിധാനങ്ങളുടെ അഭാവം, സംസ്ഥാനാന്തര കടത്തിലെ പ്രതിബന്ധങ്ങൾ, അവശ്യസാധന നിയമത്തിലെ നൂലാമാലകൾ തുടങ്ങിയവ കാരണം ഉത്‌പന്നങ്ങൾക്ക് പലപ്പോഴും കർഷകർക്ക് മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ ഉത്‌പന്നങ്ങൾ കർഷകർ നശിപ്പിച്ചുകളയുന്ന സ്ഥിതി കൂടക്കൂടെ കാണാറുണ്ട്. ഇവ കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനമുണ്ടെങ്കിൽ കർഷകകർക്ക് വളരെ സഹായകമാകും. ഭക്ഷ്യസംസ്കരണ രംഗത്തും കേരളത്തിന് ഏറെ നേട്ടങ്ങളുണ്ടാക്കാൻ കഴിയും.

ഔഷധ സസ്യകൃഷിയാണ് സംസ്ഥാനത്തിനു തിളങ്ങാൻ പറ്റിയ മറ്റൊരു രംഗം. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ മുൻപും സംസ്ഥാന ബഡ്ജറ്റുകളിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും വേണ്ടപോലെ നടപ്പായിട്ടില്ല. 4000 കോടിയാണ് കേന്ദ്രം ഔഷധ സസ്യകൃഷി വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്.

മത്സ്യ മേഖലയാണ് നേട്ടമുണ്ടാക്കാൻ യോജിച്ച മറ്റൊരു രംഗം. 20000 കോടി രൂപയാണ് ഇതിനായി കേന്ദ്രം മാറ്റിവച്ചിട്ടുള്ളത്. സംസ്ഥാനത്തെ വലിയൊരു വിഭാഗം മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ്. ഈ മേഖലയുടെ വികസനത്തിനുതകുന്ന നിരവധി പദ്ധതികൾ സംസ്ഥാനം കേന്ദ്രത്തിനു സമർപ്പിച്ചിട്ടുള്ളതാണ്. പാക്കേജിൽ ഉൾപ്പെടുത്താൻ കഴിയുന്ന പദ്ധതികൾക്കായി പുതിയ സമ്മർദ്ദം ചെലുത്തണം. ക്ഷീര വികസന രംഗത്ത് പ്രധാന സ്ഥാനമുള്ള സംസ്ഥാനത്തിന് ആ ഇനത്തിലുള്ള പാക്കേജിലെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. അരലക്ഷം പേർക്ക് പുതുതായി ഈ മേഖലയിൽ തൊഴിൽ നൽകാനാവുമെന്നാണു കണക്കുകൂട്ടൽ. കേരളവും അവസരത്തിനൊത്തുയർന്ന് പരമാവധി ആനുകൂല്യങ്ങൾക്കായി ശ്രമം നടത്തേണ്ടതുണ്ട്.