covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകൾ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ന് വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും.
പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാദ്ധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. വിവാഹങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ പാടില്ല. കൊവിഡ് പ്രതിരോധം നടത്തുന്ന വകുപ്പുകൾ, ഏജൻസികൾ എന്നിവ പ്രവർത്തിക്കും. മാലിന്യ നിർമാർജന മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, തുടർച്ചയായി പ്രവർത്തിക്കേണ്ട ഉത്പാദന സംസ്‌കരണ ശാലകൾ എന്നിവയ്ക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടു മുതൽ രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തു വരെ അനുവദിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന ഗതാഗതനിയന്ത്രണം ഇന്നും തുടരും.