കാഞ്ഞങ്ങാട് :ക്വാറന്റൈനിൽ പോയ സർക്കാർ ഡോക്ടർ ക്ളീനിക്കിൽ എത്തി രോഗികളെ പരിശോധിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ മൊബൈലിൽ സംസാരിക്കുന്നതെന്ന വ്യാജേന പുറത്തിറങ്ങിയ ഇദ്ദേഹം കാറിൽകയറി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് നിരീക്ഷണത്തിൽ കഴിയവെ നിയന്ത്രണം ലംഘിച്ച് നഗരത്തിലെ ക്ളീനിക്കിൽ എത്തി രോഗികളെ പരിശോധിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൈവളികെ സ്വദേശിയായ പൊതുപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാസർകോട് ഡി.എം.ഒയുടെ നിർദേശ പ്രകാരം വ്യാഴാഴ്ചയാണ് ഡോക്ടർ ക്വാറന്റൈനിൽ പോയത്. പൊതുപ്രവർത്തകന്റെ സമ്പർക്കം മൂലം ജില്ലാ ആശുപത്രിയിലെ എക്‌സറേ ടെക്‌നീഷ്യന് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ തനിക്ക് രോഗലക്ഷണം ഇല്ലെന്ന് സ്വയം പ്രഖ്യാപിച്ചാണ് ഡോക്ടർ പഴയ കൈലാസ് തിയേറ്ററിന് അടുത്തുള്ള സ്വകാര്യ ക്ളീനിക്കിൽ എത്തി രോഗികളെ പരിശോധിച്ചത്. ഡോക്ടർ കാറിൽ കയറി രക്ഷപ്പെടുന്ന സമയത്ത് ക്ളിനിക്കിൽ പത്തിലധികം രോഗികളുണ്ടായിരുന്നു. ഡോക്ടർ ചികിത്സിച്ചു മരുന്ന് വാങ്ങാൻ എഴുതി നൽകിയ കുറിപ്പടി തൊട്ടടുത്ത മരുന്നുകടയിൽ നിന്ന് ഹൊസ്ദുർഗ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടുന്ന ഡോക്ടർ ക്ളിനിക്കിൽ എത്തി സ്വകാര്യ പ്രാക്ടീസ് നടത്തിയതിനെ തുടർന്ന് ചികിത്സ തേടിയവരും ആശങ്കയിലായി. ഇത് സംബന്ധിച്ചു ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നാണ് പൊലീസ് പറയുന്നത്. ജില്ലാ ആശുപത്രിയിൽ നിന്ന് മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്ന് ഈ ഡോക്ടർക്കെതിരെ നേരത്തെ പരാതിയുണ്ട്.