തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം കൂടാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണം ഉണ്ടായേക്കാമെന്നും കൂടുതൽ പഠനങ്ങൾ വേണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ മഴ രോഗ വ്യാപനം കൂടാൻ കാരണമായേക്കാം. അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കൊവിഡ് പടരാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. കൊവിഡിന്റെ ചെറിയ ലക്ഷണങ്ങൾ ഉള്ളവരെ പോലും പരിശോധനയ്ക്ക് വിധേയരാക്കണം. ചെന്നൈയിൽ നിന്നും വയനാട്ടിൽ എത്തിയ ഒരാളിൽ നിന്നും രോഗം പകർന്നത് 15 പേരിലേക്കാണ്. മുംബയിൽ നിന്ന് കാസർകോട് എത്തിയ ഒരാളിൽ നിന്ന് അഞ്ചു പേരിലേക്കും രോഗം പകർന്നു.
വൈറസിന് ജനിതക മാറ്റം സംഭവിച്ചതിനാലാകാം ഇതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൊവിഡ് പരിശോധനയിൽ ദേശീയ ശരാശരിയെക്കാൾ പിന്നിലാണ് കേരളമെന്നും മേയ് ആദ്യം രോഗികളുടെ എണ്ണം കുറഞ്ഞത് ചെറിയ ലക്ഷണങ്ങൾ ഉള്ളവരുടെ പരിശോധന ഒഴിവാക്കിയതിനാലാണെന്നും വിദഗ്ദ്ദർ പറയുന്നു. മറ്റ് സംസ്ഥാങ്ങളിലെ റെഡ്‌സോണുകളിൽനിന്നും കൂടുതൽ പേരാണ് കേരളത്തിലേക്ക് എത്തുന്നത്. ഇത് കേരളത്തിൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.