
തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രമായ വേളിയിൽ കായലിൽ താഴ്ന്ന കെ.ടി.ഡി.സിയുടെ ഫ്ളോട്ടിംഗ് റെസ്റ്റോറന്റ് ഉയർത്തി. ഒരു നില പൂർണമായും വെള്ളത്തിനടിയിലായ റെസ്റ്റോറന്റ് നിർമ്മാണകമ്പനി തന്നെയാണ് ഉയർത്തിയത്. ആറു ദിവസം മുമ്പാണ് റെസ്റ്റോറന്റ് കായലിൽതാഴ്ന്നത്. നിർമ്മാണ കമ്പനിയും കെ.ടി.ഡി.സിയും തമ്മിലുള്ള തർക്കമാണ് നപടികൾ വൈകാൻ കാരണമെന്നാണ് റിപ്പോർട്ട്.
ഓഖി ചുഴലിക്കാറ്റിൽ തകർന്ന് പ്രവർത്തനം നിലച്ച റെസ്റ്റോറന്റ് 70 ലക്ഷം രൂപ ചെലവഴിച്ച് ആറുമാസം മുമ്പാണ് നവീകരിച്ചത്. നിർമാണത്തിലെ അപാകതയാണ് മുങ്ങാൻ കാരണമെന്നായിരുന്നു ആക്ഷേപം. വേളിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു ഈ റെസ്റ്റോറന്റ്. ഒരേ സമയം 74 പേർക്കു ഭക്ഷണം കഴിക്കാൻ സൗകര്യമുള്ളതാണ് റെസ്റ്റോറന്റ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നടപ്പാതയിലൂടെയാണ് പ്രവേശനം. 3075 ചതുരശ്ര അടി വിസ്‌തീർണമുള്ളതാണ് താഴത്തെ നില.675 ചതുരശ്ര അടി വിസ്‌തീർണമുള്ളതാണ് മുകൾനില.