vikkom
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ആൽമരം വീണ് തകർന്നനിലയിൽ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഉംപുൻ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് മിക്ക ജില്ലകളിലും വ്യാപകമഴ. മഴ കനത്തതോടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി മുതൽ ആരംഭിച്ച ശക്തമായ മഴയും കാറ്റും ഇന്നും തുടരുകയാണ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾക്കും വീടുകൾക്കും കൃഷിക്കും നാശമുണ്ടായിട്ടുണ്ട്. കോട്ടയം വൈക്കത്ത് ഇന്നലെ രാത്രി മഴയ്ക്കൊപ്പമുണ്ടായ കാറ്റ് വൻ നാശം വിതച്ചു. വൈക്കം മഹാദേവർ ക്ഷേത്രത്തിന് മുകളിൽ ആൽമരം കടപുഴകി വീണ് ക്ഷേത്രത്തിന്റെ ചുറ്റമ്പലം തകർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റിയത്. പ്രദേശത്തെ പല വീടുകൾക്ക് മുകളിലും മരങ്ങൾ വീണിട്ടുണ്ട്. റബ്ബർമരങ്ങൾ ഒടിഞ്ഞുവീണ് സ്ഥലത്ത് വൈദ്യുതി ബന്ധവും തകരാറിലാണ്. വൻ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം , കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്.

വേനൽമഴയ്ക്ക് പിന്നാലെ ഉംപുന്റെ ഭാഗമായ ശക്തമായ മഴകൂടി അനുഭവപ്പെട്ടതോടെ ലോക്ക് ഡൗണിൽ കഷ്ടപ്പെട്ടിരുന്ന ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂ‌ർണമായി .

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കാർഷിക നിർമ്മാണ മേഖലകളിൽ ജോലികൾ സജീവമായെങ്കിലും വേനൽ മഴ ശക്തമായതോടെ പണികൾ തടസപ്പെട്ടിട്ടുണ്ട്. മൺസൂണിന് മുന്നോടിയായുള്ള സർക്കാരിന്റെതുൾപ്പെടെ മരാമത്ത് ജോലികൾ, മഴക്കാലപൂർവ ശുചീകരണം, വെള്ളപ്പൊക്ക പ്രതിരോധ പ്രവർ‌ത്തനം തുടങ്ങിയ പ്രവർത്തനങ്ങളെയെല്ലാം മഴ തടസപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തകരേയും കഴിഞ്ഞ രണ്ട് ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴ കഷ്ടത്തിലാക്കിയിട്ടുണ്ട്.