cyclone-

ബംഗളൂരു: ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പർ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പ്രതീക്ഷിച്ചതിലും വേഗത്തിൽ, അതിശക്തമായി ഇന്ത്യൻ തീരത്തേക്ക് ചുഴലി​ക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്.കടലി​ൽ നിലവിൽ മണിക്കൂറിൽ 260 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തിയേറിയതാണ് ഉംപുൻ എന്നാണ് റി​പ്പോർട്ട്.

ഒഡീഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 200 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ഏതുസാഹചര്യത്തെയും നേരിടാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും.

കേരളത്തിൽ ഇന്ന് ശക്തമായമഴയാണ് അനുഭവപ്പെടുന്നത്. ഉംപുൻ ചുഴലിക്കാറ്റി​ന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് നാല് മണിക്കാണ് സ്ഥിതിഗതികൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനുമായി അദേഹം യോഗം വിളിച്ചിരിക്കുന്നത്.