covid

വാഷിംഗ്‌ടൺ: കൊവിഡ് ആഘാതത്തിൽനിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുപിടിക്കാൻ മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ സമയമെടുക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). 2020-ൽ ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ മൂന്നുശതമാനമെങ്കിലും കുറവുണ്ടാകുമെന്ന് ഐ.എം.എഫ്. മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

ഏപ്രിലിലെ കണക്കുകൾപ്രകാരം വിവിധ രാജ്യങ്ങളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെത്തുടർന്ന് വൈറസ് വ്യാപനത്തിൽ കുറവുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇനിയും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. 1930-കളിലേക്കാൾ രൂക്ഷമായ സ്ഥിതിവിശേഷത്തിലേക്കാണ് ഇത് നയിക്കുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു.

ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവു നടത്തുംവരെ ആഗോളതലത്തിൽ കടബാദ്ധ്യതയും രാജ്യങ്ങളിലെ ധനക്കമ്മിയും കുതിച്ചുയരും. കമ്പനികളുടെ പാപ്പരത്ത നടപടികളും തൊഴിലില്ലായ്മയും പട്ടിണിയും സാമൂഹിക അസമത്വവും ഉയരുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ പ്രാധാന്യം കൈവരുമെന്നും അവർ പറയുന്നു.

വിവിധ രാജ്യങ്ങളിൽനിന്നു ലഭിച്ച വിവരങ്ങൾ ആദ്യം പ്രതീക്ഷിച്ചിരുന്നതിനേക്കാൾ മോശമാണെന്ന് അവർ വ്യക്തമാക്കി. പ്രതിസന്ധിയിൽനിന്ന് കരകയറാൻ കൂടുതൽസമയം വേണ്ടിവരുമെന്നാണ് അതിനർത്ഥം. അതേസമയം, സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് എപ്പോഴുണ്ടാകുമെന്ന് പറയാൻ അവർ തയ്യാറായില്ല. ജൂണിൽ ഇതുസംബന്ധിച്ച അനുമാനം ഐ.എം.എഫ്. പുറത്തുവിട്ടേക്കും.