ന്യൂഡൽഹി: രാജ്യത്ത് ജൂണ്‍ മുതല്‍ സര്‍വീസ് തുടങ്ങുന്ന 200 ട്രെയിനുകളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്ന് റെയില്‍വേ. ഇതിൽ ദീർഘദൂര- ഹൃസ്വദൂര ട്രെയിനുകള്‍ ഉണ്ടാകും. എന്നാല്‍ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മാത്രമായിരിക്കും ഉണ്ടാവുക. ജൂണ്‍ ഒന്ന് മുതലാണ് ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ 200 നോണ്‍ എ.സി ട്രെയിനുകള്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുക.
അവശേഷിക്കുന്ന തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ശ്രമിക്ക് ട്രെയിനുകള്‍ സര്‍വീസ് തുടരും.ഇപ്പോഴോടുന്ന ശ്രമിക് ട്രെയിനുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം. സംസ്ഥാനങ്ങളിലെ സ്ഥിതി കണക്കിലെടുത്താകും ഏതൊക്കെ സ്റ്റോപ്പുകൾ വേണം എന്ന് തീരുമാനിക്കുക. ഇനിയും ആയിരത്തില്‍ അധികം ശ്രമിക്ക് ട്രെയിനുകള്‍ ഓടിക്കുമെന്നും റെയില്‍വെ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്നാണ് റെയില്‍വെ നൽകുന്ന കണക്ക്. ഇതിലൂടെ 21.5 ലക്ഷം തൊഴിലാളികളെ നാട്ടിലെത്തിച്ചു.