ലഖ്‌നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അതിവേഗത്തില്‍ വന്ന ട്രക്ക് പാഞ്ഞു കയറി ആറു വയസുകാരി മരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു അപകടം.
ഹരിയാനയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ട ഇവര്‍ തിങ്കളാഴ്ച ഹരിയാനയില്‍നിന്ന് ഒരു ട്രക്കില്‍ കയറി നാട്ടിലേക്ക് തിരിച്ചു. ഉത്തര്‍ പ്രദേശിലെ സിതാപുരിലാണ് ഇവരുടെ വീട്. മെയിന്‍പുരിയില്‍ വെച്ച് ട്രക്ക് പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബത്തോട് ട്രക്കില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ക്ക് മടങ്ങുന്നതിന് വേണ്ടി സര്‍ക്കാര്‍ ബസ് ഏര്‍പ്പാടാക്കുമെന്നും കാത്തിരിക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബത്തോട് നിര്‍ദേശിച്ചു.
ഇതുപ്രകാരം ട്രക്കില്‍നിന്ന് ഇറങ്ങി നടന്ന കുടുംബം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് സമീപത്തുള്ള ക്വാറിയില്‍നിന്ന് കല്ല് കയറ്റി വരികയായിരുന്ന ട്രക്ക് ആറു വയസ്സുള്ള പ്രിയങ്കയുടെ ദേഹത്ത് ഇടിച്ചത്.അമിതവേഗത്തിലായിരുന്നു ട്രക്ക്.