arrest

ശ്രീനഗര്‍: ആര്‍.എസ്.എസ് നേതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും വധിച്ച കേസില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി അറസ്റ്റില്‍. കശ്മീരിലെ കിശ്ത്വർ ജില്ലയില്‍ വച്ചാണ് പ്രതിയെ ദേശീയ സുരക്ഷാ ഏജന്‍സി പിടികൂടിയത്. ആര്‍.എസ്.എസ് നേതാവ് ചന്ദര്‍ കാന്ത് ശര്‍മയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വധിച്ച കേസിലാണ് റുസ്തം അലി അറസ്റ്റിലായത്.

കേസില്‍ നേരത്തെ മൂന്ന് പേര്‍ പിടിയിലായിരുന്നു. നിസാര്‍ അഹമ്മദ് ഷെയ്ഖ്, നിസാര്‍ അഹമ്മദ്, ആസാദ് ഹുസൈന്‍ എന്നിവരെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജമ്മു കശ്മീര്‍ പൊലീസാണ് പിടികൂടിയത്. മുമ്പ് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായിരുന്ന അനില്‍ പരിഹാറിനെ 2018ല്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെ 2019 ഏപ്രിലില്‍ ചന്ദറിനെയും കൊലപ്പെടുത്തിയത് മേഖലയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.