ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിൽ മാറ്റംവരുന്നതോടെ ജീവനക്കാർക്ക് കയ്യിൽ കിട്ടുന്ന ശമ്പളത്തുകയിൽ വർദ്ധനയുണ്ടാവും. മെയ് മുതൽ മൂന്നുമാസത്തേക്കാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിൽ മാറ്റംവരുന്നത്.12 ശതമാനമായിരുന്ന ഇ.പി.എഫ് വിഹിതം 10ശതമാനമായാണ് കുറച്ചത്.തൊഴിലുടമയുടെ വിഹിതം 12ൽ നിന്ന് 10ശതമാനമായും കുറച്ചിട്ടുണ്ട്.ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങളിൽ പണലഭ്യത കൂട്ടുന്നതിനുവേണ്ടിയാണ് വിഹിതം കുറച്ചത്.
അടിസ്ഥാന ശമ്പളം ഡി.എ എന്നിവ ഉൾപ്പെടെയുള്ള തുകയുടെ 12ശതമാനമാണ് ഇ.പി.എഫ് വിഹിതമായി കുറയ്ക്കുന്നത്. അടിസ്ഥാന ശമ്പളവും ഡി.എയുംകൂടി 10,000 രൂപയാണ് ഒരാളുടെ ശമ്പളമെങ്കിൽ ഈ തുകയിൽ നിന്ന് ജീവനക്കാരന്റെ വിഹിതമായി 12ശതമാനത്തിനുപകരം 10ശതമാനമാണ് കുറവുചെയ്യുക. ഇതുപ്രകാരം 200 രൂപ കൂടുതലായി ലഭിക്കും. തൊഴിലുടമയുടെ വിഹിതമായ 200 രൂപയും ലഭിക്കുന്നതോടെ ശമ്പളത്തിൽ 400 രൂപയുടെ വർദ്ധനയുണ്ടാവും.എന്നാൽ,കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ളതും പൊതുമേഖലയിലുള്ളതുമായ സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല.