ആറ് വർഷത്തെ ബ്ളാസ്റ്റേഴ്സ് വാസത്തിനുശേഷം പുതിയ കളികൾക്കായി സന്ദേശ് ജിംഗാൻ കേരള ബ്ളാസ്റ്റേഴ്സിനോട് വിട ചൊല്ലുന്ന വാർത്ത മഞ്ഞപ്പടയുടെ ആരാധകർ സങ്കടത്തോടെയാണ് കേട്ടത്.
ഐ.എസ്.എൽ തുടങ്ങിയതുമുതൽ മഞ്ഞക്കുപ്പായത്തിൽ പ്രതിരോധത്തിന്റെ വൻമതിലായിരുന്നു ജിംഗാൻ. പരിശീലകർ നിരനിരയായി വന്നുപോയപ്പോഴും ജിംഗാന് മാത്രം മാറ്റമുണ്ടായില്ല. എന്നാൽ കൊവിഡ് കാലത്തിനുശേഷം ബ്ളാസ്റ്റേഴ്സിന്റെ ആ ജനകീയ മുഖം മായുകയാണ്.
കഴിഞ്ഞ സീസണിൽ പരിക്കുമൂലം ഒറ്റ മത്സരത്തിലും ജിംഗാന് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും അദൃശ്യസാന്നിദ്ധ്യമായി ഈ 26 കാരനുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ജിംഗാൻ ക്ളബ് വിടുന്നത്. ക്ളബിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് ജിംഗാൻ. എന്നാൽ താരങ്ങളോട് പ്രതിഫലം കുറയ്ക്കാൻ ക്ളബ് മാനേജ്മെന്റ് ആവശ്യപ്പെട്ടപ്പോൾ മറ്റു വഴികൾ തേടാൻ ഈ സെൻട്രൽ ഡിഫൻഡർ തീരുമാനിക്കുകയായിരുന്നു. വിദേശ ക്ളബിലേക്കാണ് ജിംഗാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അക്കാര്യത്തിൽ താരം തീരുമാനമാറിയിച്ചിട്ടില്ല.
ജിംഗാന്റെ നഷ്ടം ബ്ളാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ മാത്രമല്ല പ്രതിഫലിക്കുക. ബ്ളാസ്റ്റേഴ്സിന്റെ പോസ്റ്റർ ബോയ് ആയി കഴിഞ്ഞ സീസണുകളിലൊക്കെ ജിംഗാനെയാണ് ആരാധകർ കണ്ടിരുന്നത്. നായകനായി നിറഞ്ഞു നിന്ന ജിംഗാന്റെ പിൻമാറ്റം മറ്റൊരു വെല്ലുവിളിയും ബ്ളാസ്റ്റേഴ്സിന്റെ മുന്നിൽ വയ്ക്കുന്നു.
സഹൽ പുതിയ പോസ്റ്റർ ബോയ്
ജിംഗാൻ മാറുമ്പോൾ ബ്ളാസ്റ്റേഴ്സിന്റെ പുതിയ പോസ്റ്റർ ബോയ് ആരാകും എന്നാണ് ആരാധകരുടെ ചർച്ച. മലയാളി താരം സഹൽ അബ്ദുൽ സമദിനെയാണ് ആ റോളിലേക്ക് പലരും നിർദ്ദേശിക്കുന്നത്. കൊച്ചി സ്റ്റേഡിയത്തിൽ കഴിഞ്ഞ സീസണുകളിൽ ബ്ളാസ്റ്റേഴ്സിന്റെ ഇലവൻ പ്രഖ്യാപിക്കുമ്പോൾ ഏറ്റവും കൂടുതൽ കൈയടി നേടിയിരുന്നത് സഹലായിരുന്നു. എന്നാൽ മുൻ കോച്ച് ഈൽക്കോ ഷാട്ടോരിക്ക് സഹലിനെഅത്ര വിശ്വാസമില്ലായിരുന്നു. അതിനാൽ തന്നെ പലപ്പോഴും ആദ്യ ഇലവനിൽ ഇടം പിടിക്കാനാകാതെ സഹലിനും അദ്ദേഹത്തിന്റെ ആരാധകർക്കും നിരാശരാകേണ്ടി വന്നിരുന്നു. എന്നാൽ പുതിയ പരിശീലകൻ കിബു വികുന സഹലിൽ തനിക്ക് നിറഞ്ഞ ആത്മവിശ്വാസമാണ് ഉള്ളതെന്ന് കഴിഞ്ഞയാഴ്ച തുറന്നു പറഞ്ഞിരുന്നു. സഹലിനെപ്പോലെയുള്ള ചെറുപ്പക്കാരാണ് ബ്ളാസ്റ്റേഴ്സിന്റെ ശക്തിയെന്നും വികുന പറഞ്ഞത് ജിംഗാന്റെ പിൻമാറ്റത്തെക്കുറിച്ച് സൂചനകൾ ലഭിച്ചതുകൊണ്ടാകാം.
ബ്ളാസ്റ്റേഴ്സിന് മലയാളി മുഖം നൽകുക എന്ന മാനേജ്മെന്റിന്റെ ലക്ഷ്യവും സഹലിനെ ഉയർത്തിക്കാട്ടുന്നതിലൂടെ നിറവേറും. ഇതുവരെ കിരീടം നേടാനാകാത്തതിന്റെ സങ്കടങ്ങൾ മാച്ചുകളഞ്ഞ് പുതിയ ചരിത്രമെഴുതാൻ സഹൽ -വികുന കൂട്ടുകെട്ടിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.
ജിംഗാന്റെ മോഹം
ലോക കപ്പ്
കളിക്കാരനായിട്ടല്ലെങ്കിൽ പരിശീലകനായെങ്കിലും ലോകകപ്പിൽ പങ്കാളിയാവുക എന്നതാണ് തന്റെ മോഹമെന്ന് ജിംഗാൻ. കഴിഞ്ഞദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജിംഗാൻ തന്റെ മോഹം പങ്കുവച്ചത്.
കളിക്കാരനായി തനിക്ക് ലോകകപ്പിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യൻ കോച്ചായി ആ ലക്ഷ്യത്തിനായി പ്രയത്നിക്കുമെന്നാണ് ജിംഗാൻ പറയുന്നത്. കഴിഞ്ഞവർഷം ഏഷ്യൻ കപ്പിൽ ഖത്തറിനെ ഗോളില്ലാ സമനിലയിൽ പിടിച്ചുകെട്ടാൻ കഴിഞ്ഞ ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കുക എന്നത് അസാദ്ധ്യമായ കാര്യമല്ലെന്നും ജിംഗാൻ കരുതുന്നു.
മറ്റുള്ള കുട്ടികളൊക്കെ റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ യുണൈറ്റഡിനുമായി കളിക്കുന്നത് സ്വപ്നം കണ്ടിരുന്നപ്പോൾ താൻ സ്വപ്നം കണ്ടിരുന്നത് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് മാത്രമായിരുന്നുവെന്ന് ജിംഗാൻ പറഞ്ഞു. എന്നാൽ ബ്ളാസ്റ്റേഴ്സ് വിട്ട് പുതിയ ഏത് ക്ളബിലേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയില്ല.