madhya-pradesh

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ കോൺഗ്രസ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നവരും മുൻ മുഖ്യമന്ത്രി കമൽനാഥും എത്രയും വേഗം ഔദ്യോഗിക മന്ത്രി മന്ദിരങ്ങൾ ഒഴിയണമെന്ന് നോട്ടീസ് നല്‍കി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. എന്നാല്‍, കമല്‍നാഥ് സര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് കാരണമായ കാലുമാറിയ 22 എം.എല്‍.എമാരില്‍ ഉള്‍പ്പെടുന്ന ആറ് മന്ത്രിമാര്‍ക്ക് മാത്രം നോട്ടീസ് ലഭിച്ചിട്ടില്ല. അതില്‍ രണ്ട് പേര്‍ ഇപ്പോഴത്തെ സര്‍ക്കാരില്‍ മന്ത്രിമാരാണ്. എന്നാല്‍, ബാക്കി നാല് പേര്‍ ഇപ്പോള്‍ എം.എല്‍.എമാര്‍ പോലുമല്ലയെന്നതാണ് കൗതുകകരം.

കമല്‍നാഥ് സര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് ശേഷം നാല് ദിവസം കഴിഞ്ഞാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് ആര്‍ക്കും മന്ത്രി മന്ദിരങ്ങളില്‍ നിന്ന് മാറുവാന്‍ കഴിഞ്ഞിരുന്നില്ല. ചിന്ദ്വാരയില്‍ നിന്നുള്ള എം.എല്‍.എയായ കമല്‍നാഥ് ഇപ്പോഴും മുഖ്യമന്ത്രിയുടെ ബംഗ്ലാവിലാണ് താമസിക്കുന്നത്. സാധാരണ നടപടിക്രമം മാത്രമാണ് നോട്ടീസ് എന്നാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ വിശദീകരണം.

വിമതര്‍ക്ക് നോട്ടീസ് അയക്കാതെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഈ മഹാമാരിയുടെ കാലത്ത് പോലും ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് മുന്‍ മന്ത്രി ജയ്‍വര്‍ധന്‍ സിംഗ് പറഞ്ഞു. മന്ത്രി മന്ദിരങ്ങള്‍ ഒഴിയുന്നതില്‍ ഒരു പ്രശ്നവുമില്ല. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ അങ്ങനെ ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, എംഎല്‍എ സ്ഥാനം വരെ രാജിവെച്ച മുന്‍ മന്ത്രിമാരും ബംഗ്ലാവ് ഒഴിയുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.