കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാവിലെ മുതൽ ഒറു വിഭാഗം സ്വകാര്യ ബസുകൾ ഓടിതുടങ്ങി. സാമൂഹിക അകലം പാലിച്ച് സർവ്വീസ് നടത്തേണ്ടെന്ന ബസുടമകളുടെ തീരുമാനത്തിൽ നിന്നും ഒരു വിഭാഗം ബസുടമകളാണ് പിന്മാറിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ സർവ്വീസ് ആരംഭിച്ചു.
അതേസമയം ഇന്നലെ സർവ്വീസ് നടത്തിയ കോഴിക്കോട്ടെ സ്വകാര്യ ബസുകളുടെ ചില്ലുകൾ അജ്ഞാതർ രാത്രിയിൽ തകർത്തിരുന്നു. സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ബസ് ഓടിക്കുമെന്ന് ബസ്ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പാലക്കാട് - ചാലിശ്ശേരി, ഒറ്റപ്പാലം - ഷൊർണൂർ, പട്ടാമ്പി-ഷൊർണൂർ, ചെർപ്പുളശ്ശേരി - ഒറ്റപ്പാലം റൂട്ടുകളിലും ഒരു വിഭാഗം ബസുടമകളുടെ വണ്ടികൾ സർവ്വീസ് നടത്തുന്നുണ്ട്.
എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിളാണ് ഇന്ന് ഒരു വിഭാഗം സ്വകാര്യ ബസുകൾ സർവ്വീസ് ആരംഭിച്ചത്. എറണാകുളത്ത് കൊച്ചി, അങ്കമാലി, പെരുമ്പാവൂർ മേഖലകളിലാണ് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം സർവ്വീസ് നടത്തുന്നത്.