അബുദാബി: കൊവിഡ് മാറുന്നവരുടെ എണ്ണം കൂടുന്നത് ഒരു വശത്ത്, രോഗം പിടിപെടുന്നവരുടെ എണ്ണം മറുവശത്ത്. ഇതാണ് യു.എ.ഇയിലെ അവസ്ഥ. രോഗം കുറയുന്നതിന്റെ ഇരട്ടിയിലധികമാണ് രോഗം പിടിപെടുന്നവരുടെ എണ്ണം. 941 പേർക്കുകൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 26,004 ആയി.
അതേസമയം ബുധനാഴ്ച 1018 പേർക്ക് രോഗം ഭേദമായി. അത് ആശ്വാസത്തിന് വകനൽകുന്നതാണ്. ഇതുവരെ 11,809 പേർക്കാണ് രോഗം ഭേദമായതെങ്കിലും അതിൻെറ ഇരട്ടിയിലധികമാണ് രോഗബാധിതർ എന്നത് ആരോഗ്യപ്രവർത്തകരെ വിഷമിപ്പിക്കുന്നു. ആറ് പേർകൂടി മരിച്ചതോടെ മരണം 233 ആയി.
പ്രവാസികളും സ്വദേശികളും ഒരുപോലെ ഭയാശങ്കയിലാണ്. കൊവിഡിനെ തടഞ്ഞു നിറുത്താൻ സകല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. കേരളത്തിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകരുടെ സംഘം രോഗപ്രതിരോധ പ്രവർത്തനങ്ങളിലാണ്. ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ സംഘം നിതാന്തജാഗ്രതയിലാണ്. രോഗികളെ ചികിത്സിക്കുന്നതിനൊപ്പം രോഗം പിടിപെടാതിരിക്കാനുള്ള മുൻകരുതലിലുമാണ്. എങ്കിലും പെട്ടെന്ന് രോഗം പിടിമുറുക്കുന്ന അവസ്ഥ ചിലയിടത്ത് കാണപ്പെടുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നു. സൗദിയിൽ ഒരു നഴ്സിന് രോഗം ബാധിച്ച് അടുത്ത ദിവസം മരണം സംഭവിച്ചത് ഞെട്ടലുളവാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ നഴ്സുമാരടക്കമുള്ളവർ തികഞ്ഞ ജാഗ്രതയിലാണ്.