തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സമരം നടത്തിയത് കെ.പി.സി.സിയുടെ അറിവോടെയല്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പരീക്ഷ മാറ്റണമെന്ന് പറയുന്നില്ല. നിശ്ചയിച്ചതു പോലെ നടക്കട്ടെ. പക്ഷേ, കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. കുട്ടികളെ തെർമൽ സ്കാനിംഗിന് വിധേയമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്പ്രിൻക്ലർ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ സന്തോഷമുണ്ട്. ഇതൊരു വലിയ അഴിമതിയാണ്. സ്പ്രിൻക്ലറുമായുള്ള ബന്ധം സർക്കാർ പൂർണമായും ഉപേക്ഷിച്ചിട്ടില്ല. ആർക്കുവേണ്ടിയാണ് ഈ കരാറുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എൽ.ഡി.എഫ് സർക്കാർ നാലാം വാർഷികമായി. ഈ നാലു വർഷവും കേരളത്തിന് ദുരിതകാലമായിരുന്നു. ദുരന്തകാലങ്ങളിൽ പകച്ച് നിന്ന സർക്കാരാണിത്. 4 വർഷം സർക്കാരും മന്ത്രിസഭയുമുണ്ടായിരുന്നില്ല. ഭരിക്കുന്ന കാര്യത്തിലല്ല പിരിക്കുന്ന കാര്യത്തിലാണ് സർക്കാരിന് താത്‌പര്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തനിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെക്കുറിച്ചും മുല്ലപ്പള്ളി പ്രതികരിച്ചു. പിതൃശൂന്യ പോസ്റ്ററുകളെക്കുറിച്ച് എന്ത് പറയാനാണ് എന്നായിരുന്നു പ്രതികരണം. ഇങ്ങനെ സ്വഭാവഹത്യ നടത്തുന്നത് ശരിയല്ല. പരാതിയുണ്ടെങ്കിൽ മുന്നിൽ കൊണ്ടുവരികയാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.