തിരുവനന്തപുരം: ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ശേഷം ജൂൺ ആദ്യവാരം സർവകലാശാലാപരീക്ഷകൾ നടത്താൻ മന്ത്റി ഡോ. കെ. ടി. ജലീൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായി. അവസാനവർഷ പരീക്ഷകൾക്ക് മുൻഗണന നൽകും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടും ഓരോ സർവകലാശാലയും സ്ഥിതി ചെയ്യുന്നപ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തുമായിരിക്കും പരീക്ഷാ തീയതികൾ തീരുമാനിക്കുക.
വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. സർവകലാശാലയുടെ പരിധിക്ക് പുറത്തുള്ള ജില്ലകളിലെ വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കും. അടുത്ത അദ്ധ്യയനവർഷം ക്ലാസുകൾ ജൂണിൽ തന്നെ ഓൺലൈനായി ആരംഭിക്കാനും തീരുമാനിച്ചു. ഓൺലൈൻ രീതിയിൽ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഹാജർ, അദ്ധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകൾ എന്നിവ പ്രിൻസിപ്പൽമാർ സൂക്ഷിക്കണം. സിലബസിന്റെ ഓരോ ഭാഗത്തിന്റെയും വീഡിയോ/ ആഡിയോ അദ്ധ്യാപകർ കോളേജിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
സർവകലാശാലകൾ കമ്മ്യൂണിറ്റി റേഡിയോ ചാനലുകൾ ആരംഭിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കും. ചോദ്യപേപ്പർ ഓൺലൈനിൽ ലഭ്യമാക്കും. ചോദ്യബാങ്ക് സമ്പ്രദായം നടപ്പിലാക്കും. കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് ചേരുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബിരുദബിരുദാനന്തര കോഴ്സുകളിൽ സീറ്റുകളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കും. ഗവേഷണ വിദ്യാർത്ഥികളുടെ ഓപ്പൺ ഡിഫൻസ് വീഡിയോ കോൺഫറൻസിംഗ് മുഖേന നടത്തും. കേരള, എം.ജി, കെ.ടി.യു, ന്യൂവാൽസ്, സംസ്‌കൃതം, കുസാറ്റ്, മലയാളം, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളുടെ വൈസ് ചാൻസലർമാരും ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.