c

കോഴിക്കോട്: കേന്ദ്ര സ്ഥാപനമായ ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ) യിലെ ശാസ്ത്രജ്ഞനെന്നു വിശ്വസിപ്പിച്ച് സർക്കാർ സർവീസിൽ താത്കാലിക ജോലി തരപ്പെടുത്താമെന്ന വാഗ്ദാനവുമായി പലരിൽ നിന്നും പണവും സ്വർണവും തട്ടിയ കേസിൽ യുവാവ് പിടിയിലായി. കോട്ടയം ചങ്ങനാശ്ശേരി വാഴൂർ മണ്ണ് പുരയിടത്തിൽ പി.ആർ.അരുണിനെയാണ് (36) കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കിഴക്കോത്ത് മറിവീട്ടിൽ താഴത്ത് സ്വകാര്യ ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്ന ഇയാൾ കൊടുവള്ളി പൊലീസിന്റെയും കേന്ദ്ര ഏജൻസികളുടെയും നിരീക്ഷണത്തിലായിരുന്നു. മറിവീട്ടിൽ താഴം സ്വദേശി സുകേഷിൽ നിന്ന് രണ്ടര പവൻ സ്വർണവും 25,000 രൂപയും മറിവീട്ടിൽതാഴം ലോഹിതാക്ഷനിൽ നിന്ന് 25,000 രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു.

ഒൻപതാം ക്ലാസ് വരെ മാത്രം പഠിച്ച പ്രതി എം.ടെക് ബിരുദദാരിയെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. വിശ്വാസ്യതയ്ക്കായി ഡി.ആർ.ഡി.ഒ യുടെ വ്യാജതിരിച്ചറിയൽ കാർഡും കാണിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരെ കണ്ടെത്തി ബന്ധപ്പെടുന്നത്.

കൊടുവള്ളി സി.ഐ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐ.മാരായ എ.സായൂജ്കുമാർ, ശ്രീകുമാർ, എ.എസ്.ഐ സജീവൻ, സി.പി.ഒ.മാരായ അബ്ദുൽ റഹീം, ഹരിദാസൻ എന്നിവരുൾപ്പെടും.