കാസർകോട്: മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. ഒപ്പമുണ്ടായിരുന്ന യുവാവ് ബാഗ് സഹിതം ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ എരിയാൽ പാലത്തിനടുത്ത് വെച്ചാണ് ഉപ്പള പാത്വോടി സ്വദേശി അബ്ദുൽറൗഫിനെ (33) കാസർകോട് എസ് ഐ നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്.
ഓടി രക്ഷെപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിനു സാരമായി പരിക്കേറ്റ റൗഫിനെ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റൗഫിൽ നിന്ന് 1.8 ഗ്രാം എം. ഡി .എം. എ കണ്ടെടുത്തു. രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ കണ്ട കാർ പരിശോധിക്കാൻ വരുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങിയോടുകയായിരുന്നു. ഒരാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഒപ്പമുണ്ടായിരുന്ന ഉപ്പള മണ്ണംകുഴി സ്വദേശി മുഹമ്മദ് നവാസ് ബാഗുമായി രക്ഷപ്പെട്ടു. തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത കാറിൽ നിന്നും ഒരു കത്തി, ഏതാനും ബാങ്ക് രേഖകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. നഗരത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.