arrest

ചെന്നൈ: ദളിത് വിഭാഗത്തിന് എതിരായ വിവാദ പരാമർശത്തെ തുടർന്ന് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത രാജ്യസഭാ എം.പിയും ഡി.എം.കെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിക്ക് ജാമ്യം ലഭിച്ചു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ചെന്നൈ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. ഇന്നു പുലർച്ചെയാണ് ചെന്നൈ ആലന്ദൂരിലെ വീട്ടിൽ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പരാമർശത്തിന്റെ പേരിൽ ലോക്സഭാ എം പി ദയാനിധി മാരനെതിരെയും കേസ് എടുത്തിട്ടുണ്ട്. ദയാനിധിയേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ പരിപാടിക്കിടെ നടത്തിയ പ്രസംഗമാണ് വിവാദമായത്. മദ്രാസ് ഹൈക്കോടതിയിൽ ഉൾപ്പടെ ദളിത് വിഭാഗത്തിൽ നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും, ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണ് എന്നുമുള്ള പരാമർശമാണ് വിവാദമായത്.


എന്നാൽ, പൊലീസിനെ ഉപയോ​ഗിച്ച് അണ്ണാ ഡി.എം.കെ തന്നെ വേട്ടയാടുകയാണെന്നും അണ്ണാ ഡി.എം.കെ നേതാക്കൾക്കെതിരെ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്നുമാണ് ആർ എസ് ഭാരതിയുടെ ആരോപണം.