-covid-

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വോളണ്ടിയർമാർക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. വനിതാ വോളണ്ടിയർമാരെ കിട്ടാനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. വോളണ്ടിയറാവാനായി നിരവധിപേർ രജിസ്റ്റർചെയ്തെങ്കിലും വിളിച്ചാൽ വരുന്നില്ലെന്ന് ആക്ഷേപമുണ്ട്. രജിസ്റ്റർ ചെയ്ത യുവാക്കളിൽ വലിയൊരു ശതമാനത്തിനും സേവനം ചെയ്യാൻ താത്പര്യമുണ്ടെങ്കിലും വീട്ടുകാരും ബന്ധുക്കളും സമ്മതിക്കാത്തതാണ് പ്രശ്നമെന്നാണ് റിപ്പോർട്ട്.


കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യപ്രവ‍ർത്തകർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവരാണ് കൊവിഡ് വോളണ്ടിയർമാർ. കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലെ കാര്യങ്ങളെല്ലാം നോക്കുന്നത് കൊവിഡ് വോളണ്ടിയർമാരാണ്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് പ്രവ‍ർത്തിക്കുന്നതിനാൽ ആശങ്ക അല്പംപോലും വേണ്ടെന്നാണ് വോളണ്ടിയർമാർ പറയുന്നത്. വരും ദിവസങ്ങളിൽ കൂടുൽ പേർ സേവനത്തിനായി രംഗത്ത് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. സർക്കാരിന്റെ സാമൂഹിക സന്നദ്ധസേന എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്താൽ ആർക്കും വോളണ്ടിയർമാരായി പ്രവർത്തിക്കാം.