ന്യൂഡല്‍ഹി: 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6977 കൊവിഡ് കേസുകള്‍. 154 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. നിലവില്‍ 77,103 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി. 4021 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത്.
രാജ്യത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ചത് മഹാരാഷ്ട്രയെയാണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു. അതില്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബയിലാണ്. തമിഴ്‌നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 16,227 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലും ഡൽഹിയിലും രോഗവ്യാപനത്തിന് ശമനമില്ല.
രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. രോഗവ്യാപനത്തിലെ വേഗത ആശങ്ക ജനിപ്പിക്കുന്നതാണ്. രോഗ്യവ്യാപനത്തിലെ മൂര്‍ദ്ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്.