pic

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ രാപ്പകലില്ലാതെ ജോലി ചെയ്തിട്ടും സംസ്ഥാനത്തെ 108 ആംബുലൻസ് ഡ്രൈവർമാർക്ക് ശമ്പളമില്ല. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിക്കാതായതോടെ സംസ്ഥാന മെഡിക്കൽ സർവീസ് കോർപ്പറേഷന് കീഴിലുള്ള 1300 ഓളം ഡ്രൈവർമാരും അവരുടെ കുടുംബങ്ങളും ദുരിതത്തിലായി. സംസ്ഥാനത്ത് തിരുവനന്തപുരം,​ കൊല്ലം,​ ആലപ്പുഴ ,​ എറണാകുളം,​തൃശൂർ തുടങ്ങിയ ജില്ലകളിലായി 315 ആംബുലൻസുകളാണ് ഉള്ളത്.

ശമ്പളം ലഭിക്കാതെ ജീവിതം വഴിമുട്ടിയതോടെ ദീർഘ അവധിയെടുക്കാനും ഡ്യൂട്ടി അവസാനിപ്പിക്കാനും ചിലർ തീരുമാനിച്ചത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. വിമാനത്താവളങ്ങൾ, അതി‌ർത്തി ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ നിന്ന് കൊവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിലും രോഗം ഭേദമാകുന്നവരെ വീടുകളിലുമെത്തിക്കാൻ 108 ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതോടെ വിശ്രമിക്കാൻ പോലും സമയമില്ലാത്ത അവസ്ഥിലാണ് 108 ജീവനക്കാർ‌. ഡ്രൈവറും നഴ്സുമാണ് 108ൽ ഡ്യൂട്ടിയിലുള്ളത്. കെ.എം.എസ്‌.സി.എൽ മുഖേന ജി.വി.കെ ഗ്രൂപ്പിന് കീഴിലാണ് 108 ആംബുലൻസ് സർവീസ്. സർക്കാരിൽ നിന്ന് ഫണ്ട് കിട്ടാത്തതാണ് വേതനം വൈകാൻ കാരണമെന്ന് പറയുന്നു. മുഖ്യമന്ത്രി, തൊഴിൽ മന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ട‌ർ എന്നിവർക്ക് ജീവനക്കാർ പരാതി നൽകി രണ്ട് ദിവസം പിന്നിട്ടിട്ടും ശമ്പളം ലഭ്യമാക്കാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല.