k
'സുരക്ഷയിയിലേക്കൊരു ഡബിൾ ബെൽ' എന്ന ഹ്രസ്വവീഡിയോ ചിത്രത്തിലെ രംഗം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ തയ്യാറാക്കിയ 'സുരക്ഷയിലേക്കൊരു ഡബിൾ ബെൽ' എന്ന വീഡിയോചിത്രം തരംഗമാകുന്നു. 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തോളം പേരിലേക്ക് എത്തിച്ചേർന്ന രണ്ടര മിനിട്ട് ദൈർഘ്യമുള്ള വീഡിയോ കെ.എസ്.ആർ.ടി.സിയുടെ മീഡിയാ സെൽ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ റംസാൻ നാളിലാണ് പുറത്തുവിട്ടത്.

മാസ്ക് ധരിക്കുക,​ സാനിട്ടൈസർ ഉപയോഗിച്ച് സുരക്ഷിതരാകുക,​ സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്ന വീഡിയോ മന്ത്രി തോമസ് ഐസക്,​ വി.കെ.പ്രശാന്ത് എം.എൽ.എ കൊല്ലം ജില്ലാ കളക്ടർ അബ്ദുൽ നാസർ തുടങ്ങിയവർ ഷെയർ ചെയ്തു.

ലോക്ക് ഡൗൺ നാളിൽ കണ്ടക്ടർ എസ്.ആർ.ശശികുമാറിന്റെ മനസിൽ തോന്നിയ ആശയം സഹപ്രവർത്തകരായ അഭിലാഷിനോടും രതീഷിനോടും പങ്കുവയ്ക്കുകയായിരുന്നു. സംവിധാന രംഗത്ത് മുൻപരിചയമുള്ളരാജേഷ് ജയകുമാരൻ അത് സാക്ഷാത്കരിച്ചു. ചില സ്ഥാപനങ്ങൾക്കു മുന്നിൽ സ്ഥാപിച്ചിരുന്ന 'നോ മാസ്ക് നോ എൻട്രി' ബോർഡുകൾ ശ്രദ്ധയിൽപെട്ടതാണ് വീഡിയോ ചിത്രം ഒരുക്കുന്നതിൽ കൊണ്ടെത്തിച്ചതെന്ന് സ്ക്രിപ്ട് തയ്യാറാക്കിയ ശശികുമാർ പറഞ്ഞു.

ബസിലിരുന്ന് മാസ്ക് നീക്കി തുപ്പാനൊരുങ്ങുന്ന യാത്രക്കാരനോട് കണ്ടക്ടർ അഭിലാഷ് പറയുന്ന ''ഹലോ ഹലോ തുപ്പല്ലേ തുപ്പല്ലേ... നമ്മൾ ശരിക്കും തോറ്റുപോകും'' എന്ന ‌‌‌ഡയലോഗ് മലയാളി മലയാളിയോടു തന്നെ പറയുന്നതാണ്. ഒരു ബാലികയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. അഭിലാഷിന്റെ മകൾ അദിതിയാണ് ആ വേഷത്തിലെത്തിയത്. ഛായാഗ്രഹണവും എഡിറ്റിംഗും അഭിജിത്ത് എം. നായർ.

'' വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും ശീലിച്ച് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകാം ഇനിയുള്ള യാത്ര.''- ജി.അനിൽകുമാർ,​ എക്സിക്യൂട്ടീവ് ഡയറക്ട‌‌ർ- കെ.എസ്.ആർ.ടി.സി