cheating-

ദുബായ്: ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങിയതിൻ്റെ മറവിൽ ഗൾഫിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാമെന്ന് നടിച്ച് വെട്ടിപ്പ് സംഘം രംഗത്ത്. ഇന്ത്യയിലേക്ക് ചാർട്ടേഡ് സർവീസുകളും ആരംഭിക്കാൻ പോകുന്നുവെന്നും അതിലേക്ക് ടിക്കറ്റ് ശരിപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇതിനകം ഒരുപാട് പേർ തട്ടിപ്പിനിരയായതോടെ പരാതിയുമായി ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി.

ചാർട്ടേഡ് വിമാനങ്ങളിൽ സീറ്റ് ഉറപ്പിക്കുന്നതിനായി വൻതുകയാണ് ഇവർ ആവശ്യപ്പെടുന്നത്. മുൻകൂറായി പലരിൽ നിന്നും സംഘം പണം തട്ടിയെടുത്തു കഴിഞ്ഞു. എന്നാൽ ചാർട്ടേഡ് വിമാനങ്ങൾ ഓടിക്കുന്നതിനെപ്പറ്റി ഒരു തീരുമാനവുമായിട്ടില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതിനെപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നതേയുള്ളൂ. തീരുമാനമാകുമമ്പോൾ അറിയിക്കുമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.

യു.എ.ഇയിലെ ചില സംഘവും ട്രാവൽ ഏജൻസികളുമാണ് തട്ടിപ്പിന് പിന്നിൽ. ഇവർക്ക് ചാർട്ടേഡ് വിമാന സർവീസുമായി യാതൊരു ബന്ധവുമില്ല. ഇവർ വിചാരിച്ചാൽ ടിക്കറ്റ് കിട്ടത്തുമില്ല. കൊവിഡിൻ്റെ മറവിൽ പാവപ്പെട്ടവരിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ലക്ഷ്യം. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് കാത്തിരിക്കുന്നവരാണ് ഇവരുടെ ചതിയിൽ വീഴുന്നത്.

ഇന്ത്യയിൽ ഇന്ന് മുതൽ ആഭ്യന്തര വിമാന സർവീസ് തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പുകാർ ആൾക്കാരെ വിശ്വസിപ്പിക്കുന്നത്. ചാർട്ടേഡ് വിമാനങ്ങളിൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്കാണ് സീറ്റ് കിട്ടുക എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. പണം വാങ്ങി മുങ്ങുകയാണ്.