തിരുവനന്തപുരം: കാലവര്‍ഷ മുന്നൊരുക്കത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ദുരന്ത പ്രതികരണ മാര്‍ഗരേഖ പുറത്തിറക്കി. കൊവിഡ് രോഗവ്യാപന സാദ്ധ്യത കൂടി പരിഗണിച്ച് മഴക്കാലദുരന്തങ്ങളെ നേരിടണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. അണക്കെട്ടുകള്‍ തുറന്നുവിടുന്നതിനുള്ള മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശമുണ്ട്.
എല്ലാ അണക്കെട്ടുകളിലേയും ജലനിരപ്പും, ഏത് സാഹചര്യത്തിൽ അണക്കെട്ട് തുറക്കേണ്ടി വരുമെന്നതുമടക്കമുള്ള വിവരങ്ങള്‍ ജൂണ്‍ 10ന് മുമ്പ് തയ്യാറാക്കണം. ജലസേചന വകുപ്പ്,കെ.എസ്.ഇ.ബിയും എല്ലാ ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്ക് ക്രോഡീകരിച്ച റിപ്പോര്‍ട്ട് കൈമാറണം.മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മാത്രം അണക്കെട്ടുകള്‍ തുറന്നുവിടണം.
അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണം. പൊലീസിനും അഗ്നിസുരക്ഷാ വകുപ്പിനും ഇത് കൈമാറണമെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
കാലവര്‍ഷം ജൂണ്‍ ആദ്യവാരം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും സംസ്ഥാനത്ത് പ്രളയദുരന്തമുണ്ടായി. കൊവിഡ് ഭിഷണിയുടെ പശ്ചാത്തലത്തില്‍ മഴക്കാല ദുരന്ത പ്രതിരോധത്തിന് സാമൂഹിക അകലം ഉറപ്പ് വരുത്തണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും നാല് വ്യത്യസ്ത ക്യാമ്പുകള്‍ ഒരുക്കണമെന്നും നിർദേശമുണ്ട്.
പൊതുവിഭാഗം, 60ന് മുകളില്‍ പ്രായമുള്ളവർ, രോഗലക്ഷണമുള്ളവര്‍, നിരീക്ഷത്തിലുള്ളവര്‍ എന്നിവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കണം. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും വിവിധ വകുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഓറഞ്ച് ബുക്ക് എന്ന മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.