കൊല്ലം: ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ വിഷപല്ല് ഉൾപ്പടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം ജിർണിച്ച അവസ്ഥയിലായിരുന്നു എന്നും ഡോക്ടർമാർ പറഞ്ഞു.പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.
ലഭിച്ച വസ്തുക്കൾ ശക്തമായ തെളിവാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഉത്രയെ കടിച്ച കരിമൂർഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു . ഇതിനെയാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത് . ചിത്രങ്ങളിൽ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിച്ചു.
ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്. പാമ്പിന്റെ നീളം , പല്ലുകളുടെ അകലം എന്നിവയും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി പരിശോധിച്ചു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്.
സംസ്ഥാനത്ത് ആദ്യമായാണ് കൊലപാതകം തെളിയിക്കാൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയത്.ഉത്രയുടെ വീടിനോട് ചേർന്നൊരുക്കിയ താൽകാലിക സംവിധാനത്തിലാണ് പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തിയത്.
പൊലീസ്, ഫോറൻസിക്, മൃഗ സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു നടപടികൾ.വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തു. നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സൂരജിന്റെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുകൾക്കോ കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാളുടെ സഹോദരി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യും.