തിരുവനന്തപുരം: പരീക്ഷയ്ക്കായി വരുന്ന കുട്ടികൾക്കൊപ്പം ഡ്രൈവറോ മാതാപിതാക്കളോ സ്കൂൾ കാമ്പൗണ്ടിൽ പ്രവേശിക്കാനോ കാത്തുനിൽക്കാനോ പാടില്ലെന്ന് പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ നിർദ്ദേശം നൽകി. കുട്ടികളെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോൾ എത്തിയാൽ മതിയാകും. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
കുട്ടികളുമായി എത്തുന്ന ബസുകൾക്ക് സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കാം. ഇതിന് സൗകര്യമില്ലാത്ത സ്‌കൂളുകളിൽ ഗേറ്റിന് 100 മീറ്റർ മുൻപായി ബസ് നിറുത്തി കുട്ടികളെ ഇറക്കിയശേഷം വരിയായി സാമൂഹ്യ അകലം പാലിച്ച് പരീക്ഷാഹാളിലേക്ക് കൊണ്ടുപോകണം. കുട്ടികളെ ഒരുമിച്ച് പുറത്തിറക്കരുത്. മറ്റ് വാഹനങ്ങൾ ഗേറ്റിന് 100 മീറ്റർ മുൻപുതന്നെ നിറുത്തി കുട്ടികളെ ഇറക്കണം.