pic

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊണ്ടു വന്ന പൊലീസ് ചട്ടം രണ്ടുമാസം തികയുന്നതിന് മുമ്പ് ഭേദഗതി ചെയ്തു. പൊലീസ് അസോസിയേഷനുകളെ നിയന്ത്രിക്കാൻ കൊണ്ടുവന്ന ചട്ടമാണ് ഭേദഗതി ചെയ്തത്. ചട്ടം ഭേഗതി ചെയ്യരുതെന്ന ഡി.ജി.പിയുടെ ശുപാർശ തള്ളിയാണ് സർക്കാർ തീരുമാനം. പൊലീസ് സംഘടനകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ ചട്ടം ഭേഗതി ചെയ്തത്.

പൊലീസ് സംഘടനകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ചിട്ടപ്പെടുത്താനുമാണ് പൊലീസ് ചട്ടം കൊണ്ടുവന്നത്. സേനയിലെ സംഘടനകളിൽ രാഷ്ട്രീയ സ്വാധീനം പിടിമുറക്കുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഏപ്രിൽ 17ന് വിജ്ഞാപനമിറക്കിയത്.

സമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും ഡി.ജി.പിയുടെ മുൻകൂർ അനുമതി വേണം, സമ്മേളനം ഒരു ദിവസമാക്കണം, രണ്ടു വർഷത്തിൽ കൂടുതൽ ഒരാൾ ഭാരവാഹിയാകാൻ പാടില്ല, സംഘടനക്ക് രാഷ്ട്രീയ പക്ഷാപാതിത്വം പാടില്ല, സംഘടന പ്രവർത്തനം ഔദ്യോഗിക കൃത്യനിർവഹണങ്ങള്‍ക്ക് തടസമാവരുത് തുടങ്ങിയ കർശന നിബന്ധങ്ങളാണ് ഉണ്ടായിരുന്നത്. അസോസിയേഷൻ പ്രവർത്തനങ്ങള്‍ക്ക് ഡി.ജി.പിയുടെ മുൻകൂ‍ർ അനുമതി ആവശ്യമില്ല, ഭാരവാഹിത്വത്തിനുള്ള നിയന്ത്രണവും മാറ്റി. സമ്മേളനം രണ്ടു ദിവസമാക്കി. തുടങ്ങിയ ആദ്യ വിജ്ഞാപനത്തിലെ നിയന്ത്രങ്ങളെല്ലാം മാറ്റി.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സർക്കാർ കൊണ്ടുവന്ന വിജ്ഞാപനം ഒന്നരമാസത്തിനുള്ളിൽ സർക്കാർ തന്നെ ഭേഗതി ചെയ്തത്. സംഘടനകളുടെ ഭരണഘടനയ്ക്ക് വിരുദ്ധമായ ചട്ടങ്ങള്‍ പിൻവലിക്കണമെന്ന ആവശ്യവുമായി സംഘടന പ്രതിനിധികള്‍ ഡി.ജി.പിയെ സമീപിച്ചു. ചട്ടത്തിൽ ഒരു ഭേഗതിയും വേണ്ടെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സമതി പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയെ സംഘടനാ നേതാക്കള്‍ കണ്ട നിവേദനം നൽകിയത്. തുടർന്നാണ് സംഘടന പ്രവർത്തനങ്ങള്‍ക്ക് കൊണ്ടുവന്ന നിയന്ത്രങ്ങള്‍ മുഴുവൻ ഭേഗതി ചെയ്ത്കൊണ്ടു ആഭ്യന്തരവകുപ്പ് പുതിയ വിജ്ഞാപനമിറക്കി.