എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടാവുമെന്ന് തലസ്ഥാനത്തിന്റെ പുതിയ കളക്ടർ ഡോ .നവ്‌ജ്യോത് ഖോസ
തിരുവനന്തപുരം: "എന്റെ ഇഷ്ട സ്ഥലമാണ് തിരുവനന്തപുരം. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡിയായി കഴിഞ്ഞ മൂന്നര വർഷം പ്രവർത്തിച്ച അനുഭവമുണ്ട്. നല്ല ജനങ്ങളാണ് ഇവിടെയുള്ളത്. പത്മനാഭ സ്വാമിയുടെ മണ്ണിൽ ജോലിചെയ്യാൻ കഴിയുന്നത് ഭാഗ്യമാണ്.ജനങ്ങളുടെ ഏതാവശ്യത്തിനും ഞാൻ എപ്പോഴും കൂടെയുണ്ടാകും".
തലസ്ഥാന ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതിന്റെ ആവേശത്തിലാണ് പഞ്ചാബ് സ്വദേശിനിയായ ഡോ .നവ്‌ജ്യോത് ഖോസ .ജില്ലാ കളക്ടറെന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം . നവ്‌ജ്യോത് കേരളകൗമുദിയുമായി പങ്ക് വച്ചു.
2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. നവ്‌ജ്യോത് അമൃത് സർ മെഡിക്കൽ കോളേജിൽ നിന്ന് സ്വർണ മെഡലോടെ ബി.ഡി.എസ് പാസായ ശേഷമാണ് ഐ.എ.എസ് കരസ്ഥമാക്കിയത്..തൃശൂർ അസിസ്റ്റന്റ് കളക്ടറായി തുടക്കം. തലശ്ശേരി സബ് കലക്ടറായി രണ്ടര വർഷം പ്രവർത്തിച്ചപ്പോഴാണ് 2016 ൽ ഫുഡ് സേഫ്റ്റി കമ്മീഷണറായത്.ഒപ്പം ,കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡിയുമായി. ഇപ്പോൾ ആയുഷ് നാഷണൽ മിഷൻ ചുമതലയുമുണ്ട്.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡി എന്ന നിലയിൽ കൊവിഡ് നിയന്ത്രണ പരിപാടികളിൽ സജീവമായി ഇടപെടാൻ കഴിഞ്ഞത് ഏറെ ഗുണം ചെയ്യുമെന്ന് ഡോ. നവ്‌ജ്യോത് കരുതുന്നു. രോഗ നിർണയത്തിനും നിയന്ത്രണത്തിനുമുള്ള പി.സി.ആർ മെഷീൻ, ഏജന്റ് കിറ്റ് , സ്വാബ് ശേഖരണ ഉപകരണം,ആർ.എൻ.എ എക്സ്ട്രക്ഷൻ കിറ്റ് എന്നിവ വിതരണം ചെയ്യുന്നത് കോർപ്പറേഷനാണ്.
തലസ്ഥാന ജില്ലയെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വമാണുള്ളത്. കൊവിഡ് നിയന്ത്രണത്തിനൊപ്പം ദൈനംദിന പ്രവർത്തനങ്ങൾ ഏറെ നിർവഹിക്കാനുണ്ട് ..മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നൂറ്റമ്പതിലധികം കോൺട്രാക്ട് ജീവനക്കാരുണ്ട്. യുവതികളാണ് അധികവും. ഇവർക്ക് മക്കളെ പരിചരിക്കാനും ഒപ്പം ജോലി ചെയ്യാനുമാണ് ക്രഷ് ആരംഭിച്ചത്. അറുപതിലധികം പേർക്ക് ഗുണമുണ്ടായി.
ഭർത്താവ് ലാൽജിത് സിംഗ് ബ്രാർ ഖത്തറിൽ ഓർത്തോഡോന്റിസ്റ്റ്. മകൾ അനാഹത്തിന് ഒന്നര വയസ് . അച്ഛൻ ജെ.എസ്. ഖോസ മഹീന്ദ്രയിൽ റീജിയണൽ മാർക്കറ്റിങ് മാനേജരായി വിരമിച്ചു. അമ്മ സത്യന്ദർ കോർ.