ഭോപ്പാല്‍: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിരീക്ഷണം ലംഘിച്ചാല്‍ 2000 രൂപ പിഴ ചുമത്താന്‍ മദ്ധപ്രദേശ് സര്‍ക്കാർ തീരുമാനമെടുത്തു. രണ്ടു തവണ വീടുകളിൽ നിരീക്ഷണ നിബന്ധന ലംഘിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനമെടുത്തിട്ടുണ്ട്.
ആദ്യമായി ഒരാള്‍ വീട്ടിൽ നിരീക്ഷണം ലംഘിച്ചാൽ അയാള്‍ക്ക് 2000 രൂപ പിഴ ചുമത്തണം. വീണ്ടും നിയമലംഘനം നടത്തിയാൽ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം മദ്ധ്യപ്രദേശടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഇരട്ടിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ നിയന്ത്രണം കര്‍ശനമാക്കിയത്. മദ്ധ്യപ്രദേശില്‍ ഇതുവരെ 7261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 313 പേര്‍ മരിക്കുകയും ചെയ്തു.