bev-q-

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള നാളത്തേക്കുള്ള ബുക്കിംഗും വൈകും. ഇന്ന് ഇതുവരെ രണ്ട് ലക്ഷത്തി പതിനാറായിരം പേർക്കാണ് ടോക്കൺ നൽകിയിരിക്കുന്നത്. നിലവിൽ ടോക്കൺ ബുക്കിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെ പ്ലേസ്റ്റോറിലെത്തിയ ബെവ്ക്യു വഴി ഇന്ന് രാവിലെ 6 മണി വരെ ബുക്കിംഗ് അനുവദിച്ചിരുന്നു. പക്ഷേ ബുക്ക് ചെയ്യാൻ നോക്കിയ പലർക്കും ഒ.ടി.പി കിട്ടുന്നില്ലെന്നും, ഒ.ടി.പി രണ്ടാമത് അയക്കാൻ നോക്കുമ്പോൾ 'Resend OTP' ഓപ്ഷൻ വർക്കാകുന്നില്ലെന്നും പരാതിയുണ്ടായി. ഈ സാഹചര്യത്തിൽ കൂടുതൽ ഒ.ടി.പി സേവനദാതാക്കളെ തേടുകയാണ് ബെവ്ക്യു. അതിനാൽത്തന്നെ നാളത്തേക്കുള്ള ബുക്കിംഗും വൈകുമെന്ന് ഉറപ്പായിരിക്കുന്നത്.

നിലവിൽ ഒരു കമ്പനി മാത്രമാണ് ഒ.ടി.പി നൽകുന്നതെന്ന് ഫെയർകോഡ് ടെക്നോളജീസ് വ്യക്തമാക്കി. ഇത് മൂന്നെണ്ണമെങ്കിലും ആക്കും. ഇതിനുള്ള ചർച്ചകൾ നടത്തി വരികയാണ്. കൂടുതൽ ഒ.ടി.പി ദാതാക്കൾ വന്നാൽ നാല് മണിക്കൂറിനുള്ളിൽ നിലവിലുള്ള കാലതാമസം പരിഹരിക്കാനാകുമെന്നും ബെവ്ക്യു അധികൃതർ വ്യക്തമാക്കുന്നു. ഈ പുതിയ ഒ.ടി.പി ദാതാക്കൾ കൂടി പ്രവർത്തനക്ഷമം ആയ ശേഷമേ നാളത്തേക്കുള്ള ബുക്കിംഗ് തുടങ്ങൂ എന്ന് ബെവ്ക്യൂ അറിയിച്ചു.

ബുക്കിംഗ് ആരംഭിക്കുന്ന കൃത്യമായ സമയം അറിയിച്ചിട്ടില്ലെങ്കിലും, വൈകുന്നേരത്തോടെ വീണ്ടും ബുക്കിംഗ് തുടങ്ങാമെന്നാണ് പ്രതീക്ഷ എന്നാണ് ബെവ്ക്യു അറിയിക്കുന്നത്.സംസ്ഥാനത്ത് മദ്യവിൽപ്പന വീണ്ടും തുടങ്ങിയ ആദ്യ ദിനമായ ഇന്ന് കടുത്ത ആശയക്കുഴപ്പമാണ് പല ബാർ വിതരണ കേന്ദ്രങ്ങളിലും നിലനിന്നിരുന്നത്. പല ബാറുകൾക്കും യൂസർനെയിമും പാസ്‍വേഡും ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള സംവിധാനവും പ്രവ‍ർത്തിപ്പിക്കാനായിട്ടില്ല. രാവിലെ ഒമ്പത് മണി മുതൽ മദ്യം വാങ്ങാൻ എത്തിയ പലരും പെരുവഴിയിലായി. മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിയും വന്നു.