റിയാദ്: സൗദിയിൽ കർഫ്യു ഇളവിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു. മക്കയൊഴികെയുള്ള മുഴുവൻ ഭാഗങ്ങളിലും കർഫ്യൂവിന് ഇളവ് നൽകിയിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് മൂന്ന് വരെ മക്ക ഒഴികെയുള്ള മറ്റു മേഖലകളിൽ യാത്രാ ചെയ്യാനാകും. കർഫ്യു ഇല്ലാത്ത സമയങ്ങളിൽ സ്വകാര്യ കാറുകളിലും യാത്ര അനുവദിക്കും.
ചില്ലറ, മൊത്ത സ്ഥാപനങ്ങളും മാളുകളും തുറക്കും. ബാർബർ ഷോപ്പുകൾ, ജിം, സിനിമ, വിവാഹങ്ങൾ, സത്കാരങ്ങൾ തുടങ്ങി ശാരീരിക അകലം പാലിക്കാൻ സാധിക്കാത്ത മേഖലകൾക്കുള്ള വിലക്ക് തുടരും. അമ്പതിലേറെ പേർ കൂടുന്ന ഒരു പരിപാടികളും അനുവദിക്കില്ല. എല്ലാ സ്വദേശികളും വിദേശികളും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്നും കൈകൾ നന്നായി കഴുകണമെന്നും സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേയ് മുപ്പത് മുതൽ ജൂൺ 20 വരെയുള്ള രണ്ടാം ഘട്ടത്തിൽ മക്കയൊഴികെ എല്ലാ മേഖലകളിലുമുള്ള യാത്രാ അനുമതി രാത്രി എട്ട് മണി വരെയാക്കി ഉയർത്തും. ജോലി സ്ഥലങ്ങളിലെ വിലക്ക് നീക്കുന്നതോടെ സർക്കാർ, സ്വകാര്യ മേഖല സ്ഥാപന ജോലിക്കാർക്ക് കർശന നിയന്ത്രണങ്ങളോടെ ജോലിക്ക് ഹാജരാവാം.
റെസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണപാനീയങ്ങൾ വിളമ്പാൻ അനുവദിക്കും. എന്നാൽ, ബ്യൂട്ടി സലൂണുകൾ, ബാർബർ ഷോപ്പുകൾ, സ്‌പോർട്സ് ക്ലബ്ബുകൾ, ഹെൽത്ത് ക്ലബ്ബുകൾ, വിനോദ വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ എന്നിവ തുറക്കാൻ അനുവദിക്കില്ല.