ഇന്ത്യയുടെ പര്യടനത്തിലെ ട്വന്റി 20 ടെസ്റ്റ്, ഏകദിന ഷെഡ്യൂൾ പ്രഖ്യാപിച്ച് ആസ്ട്രേലിയ
മെൽബൺ : കൊവിഡ് ആശങ്ക മാറിയിട്ടില്ലെങ്കിലും ഈ വർഷമൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയയിലേക്ക് നടത്തുന്ന പര്യടനത്തിലെ മത്സര ഷെഡ്യൂളും വേദികളും ഇന്നലെ ക്രിക്കറ്റ് ആസ്ട്രേലിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വന്റി 20 ടെസ്റ്റ്, ഏകദിനം എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യ ആസ്ട്രേലിയയുമായി കളിക്കുമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്.
തങ്ങളുടെ ആഭ്യന്തര സമ്മർ ക്രിക്കറ്റ് കലണ്ടറും ക്രിക്കറ്റ് ആസ്ട്രേലിയ പുറത്തിറക്കി. ഇതനുസരിച്ച് കൊവിഡ് കാരണം നിറുത്തിവച്ചിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ ആഗസ്റ്റ് 9ന് സിംബാബ്വെയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തോടെ പുനരാരംഭിക്കും.
ഒക്ടോബർ 11ന് ബ്രിസ്ബേനിലാണ് ഇന്ത്യയുമായുള്ള മൂന്ന് ട്വന്റി 20 പരമ്പരകൾ തുടങ്ങുന്നത്. കാൻബറയിലും അഡ്ലെയ്ഡിലും നടക്കുന്ന ട്വന്റി 20 കൾക്ക് ശേഷം നടക്കേണ്ടത് ട്വന്റി 20 ലോകകപ്പാണ്. എന്നാൽ, ഇതിനെപ്പറ്റി ക്രിക്കറ്റ് ആസ്ട്രേലിയ ഒന്നും പറഞ്ഞിട്ടില്ല.
ഡിസംബർ മൂന്നിന് ബ്രിസ്ബേനിലാണ് പിന്നീട് ഇന്ത്യയ്ക്ക് മത്സരമുള്ളത്. ഇത് ടെസ്റ്റാണ്. തുടർന്ന് മൂന്ന് ടെസ്റ്റുകൾ കൂടി നടക്കും. ജനുവരി 12ന് പെർത്തിലാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പര തുടങ്ങുന്നത്. 17ന് സിഡ്നിയിൽ സമാപനം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും ജനുവരിയിൽ ആസ്ട്രേലിയൻ പര്യടനം നടത്തുന്നുണ്ട്.
ഷെഡ്യൂൾ
3 ട്വന്റി 20 കൾ
1. ഒക്ടോബർ 11
ബ്രിസ്ബേൻ
2. ഒക്ടോബർ 14
കാൻബറ
3. ഒക്ടോബർ 17
അഡ്‌ലെയ്ഡ്
4. ടെസ്റ്റുകൾ
1. ഡിസംബർ 3-7
ബ്രിസ്ബേൻ
2. ഡിസംബർ 11-15
അഡ്‌ലെയ്ഡ്
(ഡേ ആൻഡ് നൈറ്റ്)
3. ഡിസംബർ 26-30
മെൽബൺ
4. ജനുവരി 3-7
സിഡ്നി.
3 ഏകദിനങ്ങൾ
1. ജനുവരി 12 പെർത്ത്
2. ജനുവരി 15 മെൽബൺ
3. ജനുവരി 17 സിഡ്നി.
എല്ലാം കൊവിഡിന്റെ കൈയിൽ
ക്രിക്കറ്റ് ആസ്ട്രേലിയ ഇന്നലെ ഔദ്യോഗിക ഷെഡ്യൂൾ പുറത്തുവിട്ടെങ്കിലും രാജ്യത്ത് കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ മത്സരങ്ങൾ നടത്താനാവൂ.
നാവിക -വ്യോമ അതിർത്തികൾ സെപ്തംബർ വരെ അടച്ചിരിക്കുകയാണ് ആസ്ട്രേലിയ. ഇത് തുറന്നാലും രോഗവ്യാപനം നിയന്ത്രണവിധേയമായെങ്കിലേ മത്സര വേദികളിൽ നിന്ന് മത്സര വേദികളിലേക്ക് യാത്ര നടക്കുകയുള്ളൂ.
ഇല്ലെങ്കിൽ ഒന്നോ രണ്ടോ വേദികളിലേക്ക് മത്സരം ചുരുക്കേണ്ടിവരും.
ക്രിക്കറ്റ് ആസ്ട്രേലിയ പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച് രണ്ട് ഘട്ടമായാണ് ഇന്ത്യയുടെ പര്യടനം നടക്കേണ്ടത്. ഇതിൽ ആദ്യ ഘട്ടത്തിന് ശേഷം ട്വന്റി 20 ലോകകപ്പ് ഇല്ലെങ്കിൽ ഇന്ത്യൻ ടീം തിരികെ നാട്ടിലെത്തുകയും ഡിസംബർ ആദ്യവാരം ആസ്ട്രേലിയയിൽ വീണ്ടുമെത്തുകയും വേണം.
പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന് വൈറസ് ബാധ ഏൽക്കാതിരിക്കാൻ എല്ലാവിധ സുരക്ഷാ ക്രമീകരണവും ഏർപ്പെടുത്താൻ തയ്യാറാണെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചിട്ടുണ്ട്.
പ്രശ്നം സാമ്പത്തികം
കൊവിഡ് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് വരുത്തി വച്ചിരിക്കുന്നത്. ഇതിൽ നിന്ന് കരകയറാൻ ഏക പിടിവള്ളി ഇന്ത്യയുമായുള്ള ഹോംമാച്ചുകളാണ്. അതുകൊണ്ടാണ് എന്ത് റിസ്കെടുത്തും പരമ്പര നടത്താൻ ഓസിസ് തയ്യാറാകുന്നത്.
'' ഈ വേനൽ കാലത്ത് നിയന്ത്രണങ്ങൾ പാലിച്ച് പരമാവധി മത്സരങ്ങൾ നടത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സാഹചര്യം അനുസരിച്ച് ഷെഡ്യൂളിൽ മാറ്റേ വന്നേക്കാം.
കെവിൻ റോബർട്ട്സ്
ക്രിക്കറ്റ് ആസ്ട്രേലിയ
സി.ഇ.ഒ.