നാഗർകോവിൽ: സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രണയം നടിച്ച് സ്വകാര്യ വീഡിയോകളെടുത്ത ശേഷം പെൺകുട്ടികളിൽ നിന്ന് പണം തട്ടിയ കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറി. അന്വേഷണ ചുമതല വഹിച്ചിരുന്ന കന്യാകുമാരി ജില്ലാ സൂപ്രണ്ട് ശ്രീനാഥ് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതി കന്യാകുമാരി എസ്.പി ശ്രീനാഥിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഗർകോവിൽ ഗണേശപുരം സ്വദേശി സുജിൻ എന്ന കാശി (26) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ ചിത്രങ്ങൾ സാമുഖ്യ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുകയും കാശിയെ സഹായിക്കുകയും ചെയ്ത കൂട്ടാളി നാഗർകോവിൽ സ്വദേശിയായ ഡസൻ ജിനോയും (20) പിടിയിലായിട്ടുണ്ട്. ധനികരായ പെൺകുട്ടികളെ പ്രണയംനടിച്ച് വലയിലാക്കിയ ശേഷം ഒന്നിച്ചുള്ള സ്വകാര്യ വീഡിയോകളെടുക്കും. ഇതിനുശേഷം ദൃശ്യങ്ങൾ കാണിച്ച് ഇവരോട് പണം ആവശ്യപ്പെടും. പണം നൽകാത്തവരോട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് കാശിയുടെ രീതി.