കൊച്ചി: ലോക്ക് ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് സിറ്റി പൊലീസ്. ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച 28 പേരെ അറസ്റ്റ് ചെയ്തു. എറണാകുളം ബ്രോഡ്‌വേയിലുള്ള മൂന്ന് ഹോട്ടലുകളാണ് നിബന്ധന ലംഘിച്ച് പ്രവർത്തിച്ചത്. ഹോട്ടലിനകത്തും പുറത്തുമായി ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു.
ബ്രോഡ് വേ മുതൽ മാർക്കറ്റ് വരെയുള്ള ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് കമ്മിഷണർ വിജയ് സാഖറെ നേരിട്ടെത്തി നേതൃത്വം നൽകി. മാനദണ്ഡങ്ങൾ പാലിക്കാതെ ഇറങ്ങി നടന്നവരെയും സാമൂഹിക അകലം പാലിക്കാത്തവരും അടക്കം 20 കേസുകളാണ് ഇവിടെ നിന്ന് മാത്രം രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.
ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ 97 കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റിയിൽ 53 കേസുകളിലായി 82 പേരെ അറസ്റ്റ് ചെയ്തു. 13 വാഹനങ്ങൾ പിടിച്ചെടുത്തു. 178 പേർക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിനും കേസെടുത്തു. ക്വാറന്റൈൻ ലംഘനം നടത്തിയ 28 പേർക്കെതിരെ കേസെടുത്ത് 14 പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കി.
റൂറൽ ജില്ലയിൽ 44 കേസുകൾ രജിസ്റ്റർ ചെയ്തു. 41 പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് രണ്ട് പേർക്കെതിരെ കേസെടുത്തു.
രാത്രി സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച രാത്രി ഏഴ് മുതൽ ഒമ്പത് വരെ നഗരത്തിൽ കൊച്ചി സിറ്റി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 144 കേസുകളിലായി 157 പേരെ അറസ്റ്റ് ചെയ്തു. 94 വാഹനങ്ങൾ പിടിച്ചെടുത്തു.