കോഴിക്കോട്: ഇന്നലെ അന്തരിച്ച രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമാ എം.പി.വീരേന്ദ്രകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് ചാലപ്പുറത്തെ വസതിയിലുള്ള ഭൗതിക ശരീരം പതിനൊന്നുമണിയോടെ ജന്മദേശമായ വയനാട്ടിലെത്തിച്ചു. വൈകിട്ട് അഞ്ചിന് കൽപ്പറ്റയിലെ വീട്ടുവളപ്പിൽ ഒദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം. ഹൃദയാഘാതത്തെ തുടർന്ന് രാത്രി പതിനൊന്നരയ്ക്ക് സ്വകാര്യ ആശുപ്രത്രിയിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സാംസ്കാരികരംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാർ. എച്ച്.ഡി. ദേവ ഗൗഡ, ഐ.കെ. ഗുജ്റാൾ എന്നിവരുടെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ച പ്രതിഭാധനനായ വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങളും ലഭിച്ചു. പരിസ്ഥിതി സംരക്ഷണവും മനുഷ്യാവകാശവും അദ്ദേഹത്തിന്റെ രചനകളുടെ പ്രമേയമായി. മാതൃഭൂമിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയിൽ മാദ്ധ്യമരംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്. പാവങ്ങൾക്കും പാർശ്വവൽകരിക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു. അദ്ദേഹത്തിന്റെ വേർപാടിൽ യഥാർത്ഥ ദേശസ്നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്തിന് നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു .
മുഖ്യമന്ത്രി പിണറായി വിജയൻ
എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണ്. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. വർഗീയ ഫാസിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടി. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വീരേന്ദ്രകുമാർ മുൻനിരയിലുണ്ടായിരുന്നു.
രമേശ് ചെന്നിത്തല
കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ നഷ്ടമാണ് എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം.കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഉജ്വലമായ രാഷ്ട്രീയ പ്രവർത്തന ശൈലിയിലൂടെ ജനശ്രദ്ധയാകർഷിച്ചിട്ടുള്ള നേതാവായിരുന്നു എം.പി വീരേന്ദ്രകുമാർ.
വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനകാലം മുതൽ തന്നെ അദ്ദേഹവുമായി ബന്ധപ്പെടാനുള്ള അവസരം ലഭിച്ചിരുന്നു. ഒരേ മുന്നണിയിലും എതിർ ചേരിയിലുമെല്ലാം പ്രവർത്തിക്കുമ്പോഴും അദ്ദേഹത്തോട് ബഹുമാനവും വ്യക്തപരമായ സ്‌നേഹം നിലനിറുത്തിയിരുന്നു. സ്‌നേഹനിർഭരമായ പെരുമാറ്റത്തിലൂടെ എല്ലാവരെയും അകർഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഈ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണ്.മികച്ച എഴുത്തുകാരൻ, നല്ല ചിന്തകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിലെല്ലാം കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ ഒാർക്കും.പ്ലാച്ചിമട പോലെ കേരളം നേരിട്ടിട്ടുള്ള എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കെതിരേയുള്ള പോരാട്ടത്തിന്റെ മുൻനിര സാന്നിധ്യമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റേത്.
വി.മുരളീധരൻ
കേരളത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായിരുന്നു. രാഷ്ട്രീയത്തിനപ്പുറം പ്രമുഖ വ്യക്തിത്വം കൂടിയായിരുന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങളിൽ അനുഭാവം പുലർത്തുകയും ആ പ്രശ്‌നങ്ങളിൽ ഇടപെഴുകുകയും ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ മുന്നോട്ട് കൊണ്ട് പോയത്. ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന്റേത്.
മോഹൻലാൽ
'എപ്പോൾ വിളിച്ചാലും നർമ്മത്തോടെ, എല്ലാ സംസാരവും തമാശ കലർത്തി അദ്ദേഹം സംസാരിക്കുമായിരുന്നു. എപ്പോഴും സ്നേഹത്തോടെ, ഏറ്റവും അടുത്തൊരാളോട് സംസാരിക്കുന്നത് പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. പിറന്നാളിന് പോലും എന്നെ വിളിച്ചിരുന്നു. ആശംസ നേർന്നു. ഏറ്റവുമൊടുവിൽ വിളിച്ചപ്പോൾ പുറത്ത് പോകാൻ പറ്റുന്നില്ല, വയ്യ എന്നൊക്കെ പരിഭവത്തോടെ പറഞ്ഞു. അതൊന്നും സാരമില്ല, എല്ലാം പെട്ടെന്ന് ശരിയാകുമെന്ന് ഞാൻ പറഞ്ഞു. എപ്പോൾ വിളിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൂടി അദ്ദേഹം ഫോൺ കൈമാറും. ആ അമ്മ, എപ്പോഴും ഇനി വരുമ്പോ വീട്ടിൽ വരണമെന്ന് പറയും'',
മമ്മൂട്ടി
വീരേന്ദ്രകുമാർ എന്ന പല ശിഖരങ്ങളും പല തലങ്ങളുമുള്ള ബഹുമുഖ പ്രതിഭ ഇനി നമ്മോടൊപ്പമില്ല. മലയാളിക്കും ഇന്ത്യൻ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹം എന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാൾ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ല. പരിചയപ്പെട്ട ആദ്യനാൾ മുതൽ വല്ലാത്ത ആത്ബന്ധമായിരുന്നു ഞങ്ങളുടേത്. ഓരോ വേദികളിൽ, ഓരോ സന്ദരർഭങ്ങളിൽ, വീട്ടിലുമെല്ലാം ഞങ്ങൾ സുഹൃത്തുക്കളെപ്പോലെയായിരുന്നു. അദ്ദേഹത്തിന് എന്റെ പ്രായമായിരുന്നോ എനിക്ക് അദ്ദേഹത്തിന്റെ പ്രായമായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷേ എപ്പോഴും ഞങ്ങൾ സമപ്രായക്കാരെപ്പോലെയായിരുന്നു. സംസാരിക്കുന്ന വിഷയത്തിൽ സാമ്യതകളുണ്ടായിരുന്നു.
രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകൾ അർപ്പിച്ച അദ്ദേഹം എന്നോട് വലിയ സൗഹൃദമാണ് കാട്ടിയത്. ഒരു സിനിമാ നടൻ എന്നതിൽ കവിഞ്ഞൊരു വാത്സല്യമുണ്ടായിരുന്നു, സ്നേഹവുമുണ്ടായിരുന്നു. ഒരു ബന്ധുത്വവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതാണ് എന്നെ ഏറ്റവുമധികം ഇപ്പോൾ വേദനിപ്പിക്കുന്നത്. ഏറ്റവും അടുത്ത ഒരു ബന്ധുവായിട്ടാണ് അദ്ദേഹത്തെ എപ്പോഴും ഉള്ളിൽ തോന്നിയത്. നാട്ടിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും അറിയുകയും എല്ലാം അറിയാൻ ആഗ്രഹിക്കുകയും ചെയ്ത ഒരാൾ. അങ്ങനെയുള്ളവരെയാണല്ലോ നമ്മൾ ഹൃദയം കൊണ്ട് ബന്ധുവെന്ന് വിളിക്കുന്നത്. എന്റെ ഏറ്റവും അടുത്ത ഒരു ബന്ധു, അല്ലെങ്കിൽ ഒരു ജ്യേഷ്ഠനോ അമ്മാവനോ പിതൃതുല്യനോ ഗുരുതുല്യനോ ആയ ഒരാൾ.ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ.
എം ടി വാസുദേവൻ നായർ
എന്റെ പ്രിയപ്പെട്ട സുഹൃത്ത് കൂടിയായിരുന്നു എം പി വീരേന്ദ്രകുമാർ. എന്റെ കുറേ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ലൈബ്രറിയിൽ എന്റെ കൈയൊപ്പോടെ കാണും, അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ആ കൈയൊപ്പോടെ എന്റെ ലൈബ്രറിയിലും സൂക്ഷിക്കുന്നു. എന്റെ അടുത്തൊരു സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം.
മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള
വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും വലിയ സ്വാധീനം ഉണ്ടാക്കിയ വ്യക്തിയാണ്എംപി വീരേന്ദ്രകുമാർ . പ്രകൃതിയേയും മനുഷ്യനേയും കുറിച്ച് നിരന്തരം സംസാരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലായിരുന്നു എപ്പോഴും. പക്ഷെ മനസുകൊണ്ട് അദ്ദേഹത്തെ പോലെ ഇത്രയും അടുത്ത വ്യക്തികൾ ചുരുക്കമായിരുന്നു .പ്രകൃതിയേയും മനുഷ്യനേയും എഴുത്തിലും ഇടപെടലുകളിലും പരസ്പര പൂരകമായി കൊണ്ടുപോകാൻ വിരേന്ദ്രകുമാറിന് എന്നും കഴിഞ്ഞിട്ടുണ്ട്.സോഷ്യലിസ്റ്റ് ആശയങ്ങളിൽ ദേശീയ ശ്രേണിയിൽ പരിഗണിക്കപ്പെട്ടിരുന്ന, അതിന് തക്ക അനുഭവ സമ്പത്തുള്ള മഹാനായ വ്യക്തിയെ ആണ് വീരേന്ദ്രകുമാറിന്റെ വിയോഗത്തോടെ നഷ്ടമായത്.
കെ.ശങ്കരനാരായണൻ
തന്റെ ജീവിതത്തിൽ എം.പി വീരേന്ദ്രകുമാറിനോളം മികച്ചൊരു സുഹൃത്ത് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. 50 വർഷക്കാലത്തെ അടുപ്പം വീരേന്ദ്രകുമാറുമായിട്ടുണ്ട്.എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. സ്‌നേഹത്തോടുകൂടി മാത്രമായിരുന്നു പെരുമാറുക.കോഴിക്കോട് പോകുമ്പോഴും വയനാട് പോകുമ്പോഴും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിലും വലിയൊരു നഷ്ടം തനിക്കുണ്ടായിട്ടില്ല. എതിർപ്പുകളുമുണ്ടായിരുന്നു. അകൽച്ചകളൊന്നും അടുപ്പത്തെ ബാധിച്ചിരുന്നില്ല.
ജനതാ പാർട്ടികളുടെ ഐക്യം ആഗ്രഹിച്ച നേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി അനുസ്മരിച്ചപ്പോൾ, മനുഷ്യനന്മയുടെ പക്ഷത്ത് നിന്ന നേതാവെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു. കൃത്യമായ ധാരണയോടെ ഇടതു രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോയ നേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് സി.പി.എം നേതാവ് എം വി ഗോവിന്ദൻ അനുസ്മരിച്ചു.ആഗോള വത്കരണകാലത്തെ സാമ്പത്തിക വിപത്ത് എല്ലാവരേക്കാളും മുമ്പേ മനസ്സിലാക്കുകയും, മലയാളിയോടും പറയുകയും ചെയ്ത ഒരാളായിരുന്നു വീരേന്ദ്രകുമാറെന്ന് എഴുത്തുകാരി സാറാ ജോസഫും അനുസ്മരിച്ചു. കോൺഗ്രസ് മുൻ അദ്ധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.
കെകെ ശൈലജ
വീരേന്ദ്ര കുമാർസാർ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹം എപ്പോഴുമൊരു ഇടതുപക്ഷ സഹയാത്രികനായിരുന്നു. എന്നൊടദ്ദേഹത്തിന് വലിയ സ്നേഹവും വാത്സല്യവുമായിരുന്നു. പലപ്പോഴും എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഗുരുതുല്യൻ കൂടിയാണ് അദ്ദേഹം.നല്ല പ്രഭാഷകൻ, രാഷ്ട്രീയ വിശകലനം ചെയ്യുന്ന നേതാവ്, അതിനപ്പുറം അദ്ദേഹം നല്ലൊരു എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, യാത്രാ വിവരണങ്ങൾ അതൊക്കെ വലിയൊരു അനുഭവം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് എനിക്ക് പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. രണ്ട് ദിവസം മുമ്പ് നടന്ന എം.പിമാരുടേയും എം.എൽ.എ മാരുടേയും വീഡിയോ കോൺഫറൻസിൽ അദ്ദേഹം പങ്കെടുത്തു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കാര്യങ്ങൾ അദ്ദേഹം വ്യക്തമായി സംസാരിച്ചിരുന്നു.അപ്രതീക്ഷമായ ഈ വേർപാട് വലിയൊരു സ്നേഹത്തിന്റെ തണൽ നഷ്ടപ്പെട്ട അനുഭവമാണ് ഉണ്ടായത്. കേരള രാഷ്ട്രീയത്തിനും മാദ്ധ്യമ സാസ്‌കാരിക രംഗത്തും വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ഇ.പി. ജയരാജൻ
ആരിലും ഞെട്ടലുളവാക്കുന്ന വാർത്തയാണ് ഈ വിയോഗവാർത്ത. കേരളത്തെ ഇന്ന് കാണുന്ന സാംസ്‌കാരിക കേരളമാക്കി തീർക്കുന്നതിൽ വലിയ പങ്ക് വഹിച്ച ആദരണീയനായ നേതാവാണ് അദ്ദേഹം. കേരളത്തിനും കേരള ജനതയ്ക്കും നൽകിയ സംഭാവനകൾ അമൂല്യമാണ്. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് വലിയ നഷ്ടമാണ്.
എ.കെ ആന്റണി
എം.പി വീരേന്ദ്ര കുമാറിന്റെ വേർപാട് കേരള രാഷ്ട്രീയത്തിനും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്. ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ ഇത്രയേറെ പ്രതിഭയുള്ള രാഷ്ട്രീയ നേതാവ് വേറെയില്ല. അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്.1964ൽ കെ.എസ്.യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടെത്തിയപ്പോൾ വീരേന്ദ്രകുമാറിനെ വീട്ടിൽ പോയി സന്ദർശിച്ചിരുന്നു. അന്ന് മുതൽ അവസാന നിമിഷം വരെ ഏറ്റവും സൗഹാർദപരമായ ഊഷ്മളമായ ബന്ധമാണ് ഞങ്ങൾ പുലർത്തിയിരുന്നത്. രണ്ട് ദിവസം മുമ്പ് അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. അത് അവസാനത്തെ വിളിയായിരുന്നുവെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.രാഷ്ട്രീയ ചേരിതിരിവ് പലപ്പോഴുമുണ്ടായിട്ടുണ്ട്. രാഷ്ട്രീയ മാറ്റങ്ങളൊന്നും ഞങ്ങളുടെ വ്യക്തി ബന്ധങ്ങളെ ഒരുതരത്തിലും പോറലേൽപ്പിച്ചിട്ടില്ല. രാഷ്ട്രീയ നേതാവിനപ്പുറം ഒരുഘട്ടം കഴിഞ്ഞപ്പോൾ ഗുരുനാഥനായിട്ടാണ് അദ്ദേഹത്തെ കണ്ടത്. ഒരുപാട് കാര്യങ്ങൾ അദ്ദേഹം പഠിപ്പിച്ചു. രാഷ്ട്രീയത്തെക്കുറിച്ച് മാത്രമല്ല രാജ്യത്തെയും ലോകത്തേയും ബാധിക്കുന്ന എല്ലാ പ്രശ്‌നത്തെക്കുറിച്ചും അദ്ദേഹം വിശദമായി എന്നോട് സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡ്യത്യവും ലോകപരിചയവും അറിവും പലപ്പോഴും അദ്ദേഹം എനിക്ക് പകർന്ന് നൽകിയിട്ടുണ്ട്.
വീരേന്ദ്ര കുമാറിന്റെ വ്യക്തിത്വം രാഷ്ട്രീയത്തെക്കാൾ അതീതമാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ പരിസ്ഥിതി പ്രശ്‌നങ്ങളിലും ആഗോള പ്രശ്‌നങ്ങളിലും ഇത്രയേറെ താത്പര്യം കാണിച്ച നേതാവ് വേറെയില്ല. അടിസ്ഥാനപരമായി അദ്ദേഹം അധ്വാനിക്കുന്നവരുടേയും കഷ്ടപ്പെടുന്നവരുടേയും ഭാഗത്താണ്. ഇന്ത്യ കണ്ട പ്രധാനപ്പെട്ട മതേതര വാദികളിൽ അദ്ദേഹത്തിന്റെ സ്ഥാനം വളരെ മുൻപന്തിയിലാണ്. മന്ത്രിയായിരുന്ന കാലത്ത് ജനങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തു.
ശശി തരൂർ എം.പി
എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം നികത്താനാവാത്ത ശൂന്യതയാണ് നൽകുന്നത്.മാദ്ധ്യമപ്രവർത്തനത്തിലും ആശയരാഷ്ട്രീയത്തിലും പ്രസിദ്ധീകരണത്തിലും പ്രതിഭാശാലിയായിരുന്നു അദ്ദേഹം.
എൻ.കെ പ്രേമചന്ദ്രൻ.
രാഷ്ട്രീയരംഗത്തേയും സാമൂഹിക സാംസ്‌കാരിക രംഗത്തേയും വേറിട്ട വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റേത്. ഞെട്ടലോടെയാണ് വാർത്തയെ അറിയുന്നത്. രണ്ട് ദിവസം മുമ്പു വരെ അദ്ദേഹവുമായി സംസാരിച്ചു. സാംസ്‌കാരിക രംഗത്തും സാഹിത്യ രംഗത്തും രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു അദ്ദേഹം. എം.പി വീരേന്ദ്രകുമാറിന്റെ സംഭാവനകൾ അമൂല്യമാണ്.
ഉമ്മൻചാണ്ടി
വീരേന്ദ്രകുമാറിന്റെ വേർപാട് രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൾ വലിയ നഷ്ടമാണ്. പ്രവർത്തിച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിത്വം പതിപ്പിച്ച് വിജയം കൊയ്ത നേതാവാണ്. ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുജ്ജ്വലനായ നേതാവ് എന്ന നിലയിൽ എന്റെ നാട്ടിൽ അദ്ദേഹം പ്രസംഗിക്കാൻ വരുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് തന്നെ സോഷ്യലിസ്റ്റ് ആശയങ്ങൾ മനസിലാക്കാൻ സാധിച്ചു. ഞങ്ങൾ എതിർ ചേരിയിലാണ് പ്രവർത്തിച്ചതെങ്കിൽ പോലും അദ്ദേഹവുമായി കഴിഞ്ഞ നാല്പത് വർഷമായി ആത്മബന്ധമുണ്ട്. മികച്ച പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. ഗഹനമായ വായന, എഴുത്ത് എല്ലാം ഈ സന്ദർഭത്തിൽ അനുസ്മരിക്കേണ്ടിയിരിക്കുന്നു. പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് വളരെയേറെ ആഴത്തിൽ പഠിക്കുകയും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളെ ഉയർത്തിക്കാണിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഇല്ല. എന്റെ കുടുംബത്തിലെ ഒരു അംഗത്തെയാണ് നഷ്ടമായത്.
കുമ്മനം രാജശേഖരൻ
അധികാരമോഹങ്ങളിൽ ഒരിക്കലും അടിമപ്പെടാതെ താൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉജ്വല രാഷ്ട്രീയ നേതാവിനെയാണ് ഈ നിര്യാണത്തോടുകൂടി നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ ജീവിതം ഒരു നീണ്ടകാലഘട്ടത്തിന്റെ ചരിത്രമാണ്. അടുത്തസുഹൃത്തിനെ നഷ്ടപ്പെട്ട അനുഭവമാണ് ഇപ്പോഴുള്ളത്.
കടന്നപ്പള്ളി രാമചന്ദ്രൻ
കേരളത്തിന് ഒരു മുഖവുര ആവശ്യമില്ലാത്ത വ്യക്തിയാണ് എം.പി വീരേന്ദ്രകുമാർ. പ്രതിഭാധനനായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഓരോന്നും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാഹിത്യ രംഗത്തെ സംഭാവനകളായി സൂക്ഷിക്കപ്പെടും. അദ്ദേഹത്തിന്റെ വ്യക്തിത്വം എല്ലാനിലയിലും ഒരു മനുഷ്യജീവിതത്തിൽ കൈവരിക്കാൻ സാധിക്കുന്ന ഉജ്വലതയുടെ പൂർണതയാണ് എം.പി വീരേന്ദ്രകുമാർ. അദ്ദേഹത്തിന്റെ വിയോഗം അവശേഷിപ്പിക്കുന്ന ദുഃഖം വാക്കുകളിൽ പ്രകടിപ്പിക്കാനാവില്ല.
എം .എ ബേബി
എഴുത്തുകാരനെന്ന നിലയിൽ ജനപക്ഷത്ത് നിന്നും മതേതരത്വത്തിന് വേണ്ടിയും സോഷ്യലിസ്റ്റ് മൂല്യങ്ങൾക്ക് വേണ്ടിയും പോരാടിയ വ്യക്തിയാണ് എം. പി വീരേന്ദ്രകുമാർ. പ്ലാച്ചിമട സമരം പോലെ ചരിത്ര വിജയമായ സമരങ്ങളിൽ പങ്കെടുത്ത വ്യക്തി എന്ന നിലയിലും, അടിയന്തരാവസ്ഥകാലത്ത് പോരാടുകയും ജയിലിൽ കിടക്കേണ്ടി വന്ന വ്യക്തി എന്ന നിലയിലും കേരളത്തിലെ തലയെടുപ്പുള്ള നേതാവ് എന്ന നിലയിലുമെല്ലാം അദ്ദേഹത്തെ ഓർമിക്കപ്പെടും.