tw

വാഷിംഗ്ടൺ: ട്രംപ് ആരാ മോൻ. ഇടഞ്ഞാൽ ഇടയുന്നവനെ മൂക്കുകയറിടും. അതാണ് ട്രംപിന്റെ രീതി. തനിക്കെതിരെയുള്ള ഏത് അസ്ത്രത്തെയും തടഞ്ഞുനിർത്തിയുള്ള മുന്നേറ്റം. ട്രംപ് ഇപ്പോൾ മൂക്കുകയറിടുന്നത് സോഷ്യൽ മീഡിയയ്ക്കാണ്. പുതിയ നിയമം കൊണ്ടുവന്ന് സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാൻ മുറുക്കുകയാണ് ട്രംപ്.

ഫാക്ട്‌ചെക് വിവാദത്തിന് പിന്നാലെ ട്വിറ്ററിനെ ഉന്നം വച്ചാണ് ട്രംപ് കരുക്കൾ നീക്കുന്നത്.റെഗുലേറ്റർമാർക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് നിയമം.ട്രംപ് തിരിഞ്ഞതോടെ ട്വിറ്ററിന്റെ ഓഹരികൾ 2.6 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക് ഓഹരികളിലും ഇടിവ്. ഫേസ്ബുക്ക് ഓഹരി 1.3 ശതമാനമാണ് ഇടിഞ്ഞത്.

ട്രംപിന്റെ ട്വീറ്റിന്റെ വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സാമൂഹിക മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.

ട്രംപിന്റെ രണ്ട് ട്വീറ്റുകളിൽ വ്യാജ വിവരമാണുള്ളതെന്ന് ട്വിറ്റർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം.

നേരത്തെ ശക്തമായ നിയമനിർമാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും, 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും, അതിന്റെ പുതിയ പതിപ്പുകൾ ആവർത്തിക്കാൻ അനുവദിച്ചുകൂടെന്നും ട്രംപ് പറയുന്നു. മെയിൽ ഇൻ ബാലറ്റുകൾ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവർത്തിക്കുകയും ചെയ്തു.വോട്ട് ബൈ മെയിൽ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളിൽ തെറ്റിദ്ധരിപ്പിക്കാൻ സാദ്ധ്യതയുള്ള വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ട്വിറ്റർ മുന്നറിയിപ്പ് നൽകിയിരുന്നത്.