തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കിയതോടെ സംസ്ഥാനത്തെ മദ്യവിൽപന വീണ്ടും പ്രതിസന്ധിയിൽ. വിഷയത്തിൽ ഇടപെട്ട എക്സൈസ് മന്ത്രി ഉന്നതതലയോഗം വിളിച്ചു. ബെവ്കോ അധികൃതരടക്കം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ആപ്പ് ഒഴിവാക്കണമെന്ന ആവശ്യവും സർക്കാർ പരിഗണനയിലുണ്ട്.
മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് തുടർച്ചയായി രണ്ടാമത്തെ ദിവസവും പ്രവർത്തന രഹിതമായതോടെയാണ് ടോക്കൺ ഇല്ലാതെ മദ്യം കൊടുക്കാൻ ബാറുടമകൾ തീരുമാനിച്ചതെന്നാണ് സൂചന. ബെവ്ക്യൂ ആപ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും ഇനി വരുന്നവർക്ക് മദ്യം നൽകി അതിൻ്റെ കണക്ക് ബെവ്കോയ്ക്ക് കൈമാറുമെന്നും ബാറുടമകളുടെ സംഘടനാ നേതാവ് സുനിൽ കുമാർ അറിയിച്ചു.
തിരക്ക് കുറയ്ക്കാൻ കൊണ്ടു വന്ന ആപ്പ് പ്രതീക്ഷയ്ക്ക് ഒത്തു ഉയരാത്ത സാഹചര്യത്തിൽ മദ്യം നേരിട്ട് വിൽക്കാൻ അനുവദിക്കണം എന്ന് ബാറുടമകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുന്നൂറോളം ബെവ്കോ മദ്യവിൽപനകേന്ദ്രങ്ങൾക്കൊപ്പം 800-ലേറെ ബാറുകളും കൂടി ചേരുമ്പോൾ മദ്യലഭ്യത ഉറപ്പാക്കാനാവുമെന്നും തിരക്കിന് സാധ്യതയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.