ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിലെ അദ്ധ്യയനദിനങ്ങൾ 220ൽ നിന്ന് 100 ആയി വെട്ടിചുരുക്കിയേക്കും. ഓരോ അക്കാഡമിക് വർഷത്തിലും സ്‌കൂളുകളിൽ തന്നെ1320 മണിക്കൂർ അദ്ധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്രം ഭേദഗതി കൊണ്ടുവരും. ഓരോ പീരിയഡിന്റെയും ദൈർഘ്യം 45 മിനുട്ടിൽ നിന്ന് 30 മിനുട്ട് ആയി വെട്ടി ചുരുക്കിയേക്കും എന്നും റിപ്പോർട്ടുണ്ട്. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാൾഗരേഖ ഉടൻ പ്രസിദ്ധീകരിക്കും.
വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് ഷിഫ്റ്റ് സമ്പ്രദായം കൊണ്ട് വരണം എന്ന നിർദേശം മാർഗരേഖയിലുണ്ടാവുമെന്നാണ് സൂചന. ഒരു ക്ളാസിൽ പരമാവധി 15 മുതൽ 20 വരെ കുട്ടികളേ പാടുള്ളു. അതിൽ കൂടുതൽ കുട്ടികൾ ഒരു ക്ളാസിൽ ഉണ്ടെങ്കിൽ രണ്ട് ബാച്ച് ആക്കണം. ക്ലാസുകൾ നടത്തുന്നതിന് ഒറ്റ ഇരട്ട അക്ക സംവിധാനം ഏർപ്പെടുത്തണം. ക്ളാസുകളിൽ സാമൂഹിക അകലം പാലിക്കണം എന്ന നിർദ്ദേശവും മാർഗരേഖയിലുണ്ട്.
ആദ്യ ഘട്ടത്തിൽ ഉയർന്ന ക്ളാസുകളിലെ കുട്ടികൾക്കു മാത്രമേ ക്ളാസുകൾ ഉണ്ടാവൂ. വൈകാതെ ഒന്ന് മുതലുള്ള ക്ളാസുകളും ആരംഭിക്കും.ഒന്ന് മുതൽ അഞ്ച് വരെയുള്ള കുട്ടികളുടെ ക്ളാസുകൾ ആഴ്ചയിൽ രണ്ട് ദിവസമായി പരിമിതപ്പെടുത്തും. ആറ് മുതൽ എട്ടാം ക്ളാസുവരെയുള്ളവർക്ക് രണ്ട് മുതൽ നാല് ദിവസം വരെയും 9 മുതൽ 12ാംക്ലാസ് വരെയുള്ളവർക്ക് നാലോ അഞ്ചോ ദിവസവും ആണ് ക്ളാസ് ആലോചിക്കുന്നത്. പരീക്ഷ നടത്തിപ്പിലും സമൂലമായ മാറ്റങ്ങൾ ഉണ്ടായേക്കും. ഒരോവർഷവും 120 മണിക്കൂർ( 20 അദ്ധ്യയന ദിവസങ്ങൾ )സ്‌കൂളുകളിൽ വച്ചോ വീടുകളിൽ വച്ചോ ഡോക്ടർമാരോ, മനഃശാസ്ത്രജ്ഞരോ കുട്ടികളെ കൗൺസലിംഗിന് വിധേയരാക്കണം എന്ന നിർദേശവും പരിഗണനയിലുണ്ട്