lock-down-

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല. ഓൺലൈൻ ക്ലാസ്സുകൾ ഒന്നിന് ആരംഭിക്കും. ഇന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യു.ഐ.പി അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ ടെലികോൺഫറൻസിലാണ് തീരുമാനം.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ സ്‌കൂൾ തുറക്കുകയുള്ളു. നിർദേശങ്ങൾ വരുന്നതുവരെ അദ്ധ്യാപകരും കുട്ടികളും വിദ്യാലയങ്ങളിൽ വരേണ്ടതില്ല.

വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 6വരെ ഓൺലൈൻ ക്ലാസ്സുകളുടെ സംപ്രേഷണമുണ്ടാകും. ഓരോ വിഷയത്തിനും പ്രൈമറി തലത്തിൽ അര മണിക്കൂറും ഹൈസ്‌കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഒന്നര മണിക്കൂറും ദൈർഘ്യമുള്ള പാഠങ്ങളാണ് സംപ്രേഷണം ചെയ്യുക.
ഓൺ ലൈൻ ക്ലാസ്സുകൾ ലഭ്യമാകുന്നതിന് ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കായി വായനശാലകൾ, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും. ഓൺലൈൻ ക്ലാസ്സുകൾ സംബന്ധിച്ച് വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് എല്ലാ ജില്ലകളിലും മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിക്കും.

യോഗത്തിൽ അദ്ധ്യാപക സംഘടനാ നേതാക്കളായ അബ്ദുല്ല വാവൂർ, വി കെ അജിത്കുമാർ, കെ സി ഹരികൃഷ്ണൻ, എൻ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.