തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകൾ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഹോട്ട്സ്പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം തന്നെ മതസംഘടനകളിൽ നിന്ന് ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കും. അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കുമെന്നാണ് വിവരം.
ജൂണ്‍ 8 മുതല്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ബാറുകള്‍ തുറക്കണമെന്ന ഉടമകളുടെ ആവശ്യം ഇതോടെ ശക്തമാകും. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇളവുകള്‍ അതേ രൂപത്തില്‍ സംസ്ഥാനത്ത് അനുവദിക്കില്ല.
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ. സാമൂഹ്യ അകലം ഉറപ്പുവരുത്തും. ഷോപിംഗ് മാളുകള്‍ തുറക്കും. എന്നാല്‍ തീയറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ മാസം ഓണ്‍ലൈന്‍ ക്ലാസുകൾ മാത്രമെയുണ്ടാകൂ.