covid-

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൊവിഡ് ചികിത്സകള്‍ക്കായി പൂര്‍ണ സജ്ജമാക്കി. സമൂഹവ്യാപന സാദ്ധ്യത ഏറിയതോടെ സർക്കാർ തീരുമാനം. ആയിരത്തിലേറെ പ്രത്യേക മുറികളും തീവ്രപരിചരണ യൂണിറ്റുകളും വെന്‍റിലേറ്ററുകളും ലേബര്‍ റൂമുകളും ഒരുക്കിയാണ് കൊവിഡ് ചികിത്സക്ക് ആശുപത്രികള്‍ സജ്ജമാക്കിയത്.

കൊവിഡ് ബാധിതരായ ഗര്‍ഭിണികളെത്തിയാൽ അവര്‍ക്കായി പ്രത്യേക ലേബര്‍ റൂം തയ്യാറാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്കായി പ്രത്യേക നിയോനേറ്റല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ പരമാവധി സമാഹരിക്കുകയാണ്. അതേസമയം കൊവിഡ് ഇതര ചികിത്സകൾ മുടങ്ങാതിരിക്കാൻ പ്രത്യേക ഒ.പി, ശസ്ത്രക്രിയ വിഭാഗമടക്കം വിപുലമായ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം ഉള്ളതിനാല്‍ മനുഷ്യവിഭവശേഷിക്ക് കുറവുണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ആയിരക്കണക്കിന് കിടക്കകള്‍, പ്രത്യേകം മുറികള്‍, വിദഗ്ധ ചികിത്സക്കായി പ്രത്യേക സംഘം ഡോക്ടര്‍മാര്‍, ആഹാരം, വസ്ത്രം എന്നിങ്ങനെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എല്ലാം തയ്യാറാണ്.

രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നാല്‍ ശസ്ത്രക്രിയ തിയറ്റര്‍ പോലും കൊവിഡ് ചികിത്സ മുറികളാകും. നിലവിലുള്ള പരിശോധന സംവിധാനത്തിന് പുറമേ കൂടുതൽ യന്ത്രങ്ങൾ പ്രവര്‍ത്തിപ്പിച്ച് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം.