suicide-attempt-

കണ്ണൂർ: കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്‌മഹത്യക്ക് ശ്രമിച്ചു. നിരീക്ഷണം ലംഘിച്ചുവെന്ന വ്യാജ പ്രചാരണത്തിൽ മനംനൊന്താണ് ആരോഗ്യപ്രവർത്തക ആത്മഹത്യ ശ്രമിച്ചത്. ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിയാരം മെഡിക്കൽ കോളേജിലാണ് ആരോഗ്യപ്രവർത്തക ചികിത്സയിൽ കഴിയുന്നത്.

ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താൻ ജോലി ചെയ്തെന്നാണ് ചിലർ കുപ്രചരണം നടത്തുന്നതെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നും ആരോഗ്യപ്രവർത്തകയുടെ കുറിപ്പിലുണ്ട്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന തന്നോട് ചിലർ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഒരു അവധി പോലും എടുക്കാതെ രോ​ഗികളെ പരിചരിക്കുകയാണ്. തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്. താൻ വീടുകളിൽ പോയി രോ​ഗികളെ പരിചരിക്കാറുണ്ട്. അവിടെനിന്നൊന്നും ഇന്നു വരെ ഒരു പരാതിയും പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ലഭിച്ചിട്ടില്ല. തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്സുമാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കുറിപ്പിൽ പറയുന്നു.

രക്തസമ്മർദ്ദത്തിനുള്ള ഇരുപത് ​ഗുളിക ഒരുമിച്ച് കഴിച്ചാണ് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യാക്കുറിപ്പ് വാട്സാപ് വഴിയാണ് പ്രചരിക്കുന്നത്. മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകൻ ഉൾപ്പടെ നാല് പേരാണെന്ന് ആ കുറിപ്പിൽ പറയുന്നുണ്ട്.