വർക്കല: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി വർക്കല പ്രവാസി കെയർ വിമാന ടിക്കറ്റ് നൽകുന്നതിന് മുൻകൈയെടുക്കുമെന്ന് മുൻ എം.എൽ.എ വർക്കല കഹാർ. നാട്ടിലേക്ക് മടങ്ങാനുളള വിമാനയാത്രയ്ക്ക് മുൻഗണനാപ്പട്ടികയിൽ ഇടം നേടിയവരും സാമ്പത്തിക ശേഷിയില്ലാത്തവരെയുമാണ് ടിക്കറ്റിന് പരിഗണിക്കുന്നത്. അർഹരായവരെ ഗൾഫിലെ പ്രവാസി കെയർ ഭാരവാഹികളാണ് തിരഞ്ഞെടുക്കുന്നതെന്ന് കഹാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യു.എ.ഇ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലുളള വർക്കല നിയോജകമണ്ഡലത്തിലെ പ്രവാസികൾക്ക് മരുന്നുകൾ എത്തിക്കുന്നതും വർക്കല പ്രവാസി കെയറിന്റെ ആഭിമുഖ്യത്തിൽ തുടരുന്നു. ആദ്യഘട്ടത്തിൽ പത്ത് കിലോ മരുന്നുകളാണ് കൊറിയർ സർവീസ് വഴി അയച്ചത്. രണ്ടാം ഘട്ടത്തിലും പത്ത് കിലോ മരുന്നുകൾ ഇന്ന് അയയ്ക്കും. അതതുരാജ്യങ്ങളിലെ ഇൻകാസ്, ഒ.ഐ.സി.സി ഭാരവാഹികൾ പാഴ്സൽ വാങ്ങി വിലാസക്കാരന് എത്തിച്ചു കൊടുക്കും. ഗൾഫിലെ വിവിധ പ്രദേശങ്ങളിലായി ലോക്ഡൗൺ മൂലം ഒറ്റപ്പെട്ടുപോയ ആയിരത്തിലധികം വർക്കലക്കാർക്ക് ഭക്ഷണക്കിറ്റുകളും ഇതിനോടകം എത്തിച്ചു. ഇതുകൂടാതെ നിയോജകമണ്ഡലത്തിലെ 5 പ്രധാന സ്കൂളുകൾക്ക് കോൺടാക്ട് തെർമോ മീറ്ററുകളും നൽകി. തിങ്കളാഴ്ച നിയോജകമണ്ഡലത്തിലെ എല്ലാ പി.എച്ച്.സികൾക്കും പളളിക്കൽ സി.എച്ച്.സിക്കും വർക്കല താലൂക്ക് ആശുപത്രിക്കും ജില്ലാ ആയുർവേദ ആശുപത്രിക്കും വർക്കല എസ്.എൻ കോളേജിനും കോൺടാക്ട് തെർമോമീറ്റർ നൽകുമെന്നും വർക്കല കഹാർ പറഞ്ഞു