മാനന്തവാടി: ലോക്ക് ഡൗൺ ഇളവുകളോടെ ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറന്നാലും ജാഗ്രത തുടരണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു.
പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് ബിഷപ്‌സ് ഹൗസിലെ ചാപ്പലിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ആരാധനാലയങ്ങൾ അടച്ചിടാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം നല്ല കാര്യം തന്നെയായിരുന്നു. അടച്ചിടലിനെതിരെ പല കോണുകളിൽ നിന്നും ആക്ഷേപം ഉയർന്നതാണ്. എന്നാൽ ഗാലറിയിലിരുന്ന് കളി കാണുന്നവരുടെ അഭിപ്രായം പോലെയാണ് അത്. ഒന്നും കാണാതെ ഒരു സർക്കാർ തീരുമാനങ്ങളെടുക്കില്ല . കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങളും നിർദ്ദേശങ്ങളും നാടിന്റെ നന്മയ്ക്കു വേണ്ടിയായിരുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ആരാധനാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ സമൂഹവ്യാപനം ഒഴിവാക്കാൻ എല്ലാവരുടെ ഭാഗത്തുനിന്നും ജാഗ്രത വേണം. സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. സാനിറ്റെസർ ഉപയോഗത്തിനും കൈ കഴുകലിനും ഊന്നൽ തുടരണം. വ്യക്തിപരമായ ശുചിത്വവും ശ്രദ്ധയും എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
ക്രിസ്തുവിന്റെ ജനനം, മരണം, ഉയിർപ്പ് എന്നിവ പോലെ തന്നെ പ്രാധാന്യമുള്ള തിരുനാളാണ് സഭയിൽ പന്തക്കുസ്താ തിരുനാൾ എന്നു ബിഷപ്പ് ഓർമ്മിപ്പിച്ചു. ദേവാലയങ്ങളിലെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഈ സാഹചര്യം ഉൾക്കൊള്ളുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും ബിഷപ്പ് പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ഭരണകർത്താക്കൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, രോഗികൾ, അവരെ ശുശ്രൂഷിക്കുന്നവർ എന്നിവർക്കായി പ്രത്യേക പ്രാർത്ഥനയുമുണ്ടായിരുന്നു ദിവ്യബലിയിൽ.